എറണാകുളം : നടിയെ ആക്രമിച്ച കേസിൽ രേഖകൾ ചോർന്നതിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. വിചാരണ കോടതിയാണ് ഹർജി വീണ്ടും പരിഗണിക്കുക. ഇതിന് പുറമേ ഉദ്യോഗസ്ഥനെതിരെയുള്ള കോടതിയലക്ഷ്യ ഹർജിയും, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയും ഇന്ന് പരിഗണിക്കും.
രഹസ്യരേഖകൾ ചോർന്നിട്ടുണ്ടെങ്കിൽ വ്യക്തമായ തെളിവു നൽകാൻ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ
ദിലീപിന്റെ ഫോണിൽ കണ്ടെത്തിയതായി പറയുന്ന രേഖ കോടതി ഡയറിയിലെ പേജാണെന്നും ഇത് രഹസ്യരേഖയല്ലെന്നും വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ അപേക്ഷ മാദ്ധ്യമങ്ങൾക്ക് ചോർന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് എ ഡി ജി പി വിശദമായ റിപ്പോർട്ടും സമർപ്പിക്കും.
അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയപരിധി ഈ മാസം 31 ന് അവസാനിക്കും. എന്നാൽ കേസിൽ നിർണായകമായേക്കാവുന്ന മൊഴിനൽകിയേക്കാവുന്നവരെ ഇനിയും ചോദ്യം ചെയ്യാൻ ഉണ്ട്.
Comments