കൊച്ചി: ഇടതുപക്ഷം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ. ആപ്പ്-ട്വന്റി 20 സ്ഥാനാർത്ഥി ഇല്ലാത്തത് പ്രതിസന്ധിയല്ലെന്നും അദ്ദേഹം പറഞ്ഞു.ഒരു തിരഞ്ഞെടുപ്പും ആവർത്തനമല്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഇപ്പോഴത്തെ രാഷ്ടീയ പരിതസ്ഥിതിയിലാണ് നടക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ രാഷ്‌ട്രീയ പശ്ചാത്തലത്തിന്റെ പ്രത്യേകതകൾ ജനങ്ങൾ വിലയിരുത്തുകയാണ് ചെയ്യുക. ഇടതു പക്ഷം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും. സർക്കാർ കേരളത്തിൽ സ്വീകരിച്ച നിലപാടുകൾ ഇടതുപക്ഷത്തിന്റെ ജനസമ്മിതി വർദ്ധിപ്പിച്ചെന്നും ആ വിശ്വാസത്തോടു കൂടിയാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി മന്ത്രി പി രാജീവ് രംഗത്തെത്തി.ഇടത് സ്ഥാനാർത്ഥിയെ ജയിപ്പിക്കണമെങ്കിൽ വിഡി സതീശന്റെ വെല്ലുവിളി വേണോ എന്ന് മന്ത്രി ചോദിച്ചു. സതീശൻ കോൺഗ്രസിലും യുഡിഎഫിലും ഒറ്റപ്പെട്ടു. വല്ലാത്ത അവസ്ഥയിലാണ് സതീശനെന്ന് മന്ത്രി പരിഹസിച്ചു.
ഒറ്റപ്പെട്ടില്ലെന്ന് സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ പ്രവൃത്തികളാണ് ഇതൊക്കെയെന്ന് മന്ത്രി കൂട്ടിച്ചേർത്തു. രാഷ്ടീയ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കാതെ അസംബന്ധങ്ങളാണ് അദ്ദേഹം വിളിച്ചു പറയുന്നത്. പാർട്ടി കമ്മിറ്റിയിൽ ഇരുന്നത് പോലെയാണ് വിഡി സതീശന്റെ വിമർശനങ്ങളെന്നും മന്ത്രി കുറ്റപ്പെടുത്തി.















