പത്തനംതിട്ട: പത്തനംതിട്ടയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് സർവ്വീസ് വൈകിയ സംഭവത്തിൽ എടിഒയോട് വിശദീകരണം തേടി കെഎസ്ആർടിസി എംഡി. ബദൽ സംവിധാനം ഒരുക്കുന്നതിൽ വീഴ്ചവരുത്തിയ പത്തനംതിട്ട എടിഒ യോട് സിഎംഡി ബിജു പ്രഭാകർ വിശദീകരണം തേടി.
ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് മംഗലാപുരത്തേക്ക് പോകേണ്ടിയിരുന്ന ബസാണ് ഡ്രൈവർ കം കണ്ടക്ടർ എത്താതിരുന്നതിനാൽ വൈകിയത്. ഫോൺ സ്വിച്ച് ഓഫാക്കി ജീവനക്കാർ മുങ്ങിയതോടെ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ മണിക്കൂറുകളോളം പെരുവഴിയിലായി.
കെഎസ്ആർടിസി സ്റ്റേഷനിൽ അന്വേഷിച്ചെങ്കിലും സ്വിഫ്റ്റ് ബസിന്റെ കാര്യങ്ങൾ അറിയില്ലെന്ന മറുപടിയായിരുന്നു ജീവനക്കാർ നൽകിയത്. യാത്രക്കാർ വകുപ്പ് മന്ത്രിയുടെ വരെ ഓഫീസിൽ വിളിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.
ഒടുവിൽ പത്തനാപുരം ഡിപ്പോയിൽ നിന്ന് രണ്ട് ജീവനക്കാർ വരാമെന്ന് സമ്മതിക്കുകയായിരുന്നു. അഞ്ച് മണിക്ക് പുറപ്പെടേണ്ടിയിരുന്ന ബസ് യാത്ര തുടങ്ങിയത് രാത്രി 9.30 മണിക്കാണ്. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷയ്‌ക്ക് പോകുന്നവർ ഉൾപ്പെടെയായിരുന്നു ബസിൽ ഉണ്ടായിരുന്നത്.
Comments