കോഴിക്കോട്: വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിക്കുന്നതും അത് കസ്റ്റംസിന്റെ പിടിയിലാകുന്നതും പുതിയ സംഭവമല്ല. ദിവസവും ഇത്തരത്തിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നതും. എന്നാൽ കഴിഞ്ഞ ദിവസം ഗൾഫിൽ നിന്ന് എത്തി സ്വർണക്കടത്തുകാരനാണെന്ന് തുറന്ന് സമ്മതിച്ച യുവാവ് കസ്റ്റംസിനുണ്ടാക്കിയത് ചില്ലറ തലവേദനയല്ല. സ്വർണ്ണക്കടത്ത് കാരിയറെന്ന് ആദ്യമെ സമ്മതിച്ചെത്തുകയായിരുന്നു യുവാവ്.
6.40ന് ഷാർജയിൽ നിന്നുമെത്തുന്ന വിമാനത്തിൽ സ്വർണ്ണം കടത്തുമെന്ന് കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പരിശോധന നടത്തുന്നതിനിടെ വിമാനത്തിൽ നിന്നും ഇറങ്ങിയ ആൾ പിടിക്കപ്പെടണമെന്ന ഉദ്ദേശത്തോടെ തന്നെ ഉദ്യോഗസ്ഥരുടെ മുന്നിലെത്തി. സംശയം തോന്നുന്ന രീതിയിൽ പെരുമാറുകയും ചെയ്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ താൻ കാരിയറാണെന്ന് സമ്മതിക്കുകയും ചെയ്തു.
ഷാർജയിൽ നിന്നും ഒരു സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് സ്വർണക്കടത്തിന് നിർബന്ധിച്ചെന്നും അരലക്ഷമാണ് പ്രതിഫലമെന്നുമായിരുന്നു യുവാവ് വെളിപ്പെടുത്തിയത്. തുടർന്ന് ഇയാളുടെ ശരീരത്തിനുള്ളിൽ നിന്ന് നാല് കാപ്‌സ്യൂളുകൾ കണ്ടെത്തി. എന്നാൽ പരിശോധനയിൽ കാപ്‌സ്യൂളിനുള്ളിൽ സ്വർണമില്ല. എന്താണ് തന്റെ ലക്ഷ്യമെന്ന് യുവാവ് വെളിപ്പെടുത്തിയതുമില്ല. എന്താണ് യുവാവിന്റെ ലക്ഷ്യമെന്ന് പരിശോധിച്ച് തലപുകഞ്ഞിരിക്കുകയാണ് കസ്റ്റംസ്.
സ്വർണ്ണം കടത്തിയ മറ്റൊരാളെ രക്ഷിക്കാനായി ഉദ്യോഗസ്ഥരുടെ ശ്രദ്ധ ഇയാളിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നോ ഈ കള്ളക്കഥയുടെ ലക്ഷ്യമെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു. എന്തായാലും സ്വർണ്ണം കണ്ടെത്തിയട്ടില്ലാത്തതിനാൽ യുവാവിനെ കസ്റ്റംസ് തിരിച്ചയക്കുകയും ചെയ്തു.
Comments