അബുദാബിയിൽ ബോട്ടുകൾക്കും ടൂറിസ്റ്റ് യോട്ടുകൾക്കും 100% ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി. കൊറോണ വ്യാപനം കുറഞ്ഞതിനെ തുടർന്നാണ് തീരുമാനം. ബോട്ടിലെത്തുന്നവർക്ക് ഗ്രീൻപാസ് നിർബന്ധമാണ്.
കൊറോണ കുറഞ്ഞതിന് പിന്നാലെയാണ് കൂടുതൽ ഇളവുകൾ അബുദാബിയിൽ അധികൃതർ പ്രഖ്യാപിച്ചത്. ബോട്ടുകളിലും യോട്ടുകളിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ പരിധി എടുത്തുകളഞ്ഞതായും അബുദാബി മാരിടൈം അധികൃതർ അറിയിച്ചു. നിലവിൽ 80% പേർക്കായിരുന്നു അനുമതി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബോട്ടിനകത്ത് മാസ്‌കും ഗ്ലൗസും ധരിക്കുകയും അകലം പാലിക്കുകയും വേണം. സമയബന്ധിതമായി ബോട്ട് അണുവിമുക്തമാക്കുകയും മാലിന്യം സുരക്ഷിതമായി നീക്കം ചെയ്യുകയും വേണമെന്ന് നിബന്ധനയുണ്ട്.
അബുദാബിയിലെ വാണിജ്യ, വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് 100% ശേഷിയോടെ പ്രവർത്തിക്കാൻ കഴിഞ്ഞ മാസം ദുരന്ത നിവാരണ സമിതി അനുമതി നൽകിയിരുന്നു. രണ്ട് മാസത്തിനിടെ യുഎഇയിൽ കൊറോണ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗവ്യാപനത്തിന്റെ തീവ്രത കുറഞ്ഞതോടെ നിയന്ത്രണങ്ങളിലും ഇളവ് വരുത്തി. ഗ്രീൻപാസ് കാലാവധി 14-ൽ നിന്ന് 30 ദിവസമാക്കി വർധിപ്പിച്ചതും സ്വദേശികൾക്കും വിദേശികൾക്കും ആശ്വാസമായി.
Comments