കൊച്ചി: നടിയെ ആക്രമിച്ച കേസിലേയും ദിലീപ് പ്രതിയായ വധ ഗൂഢാലോചനാ കേസിലേയും ആരോപണങ്ങൾ നിഷേധിച്ച് കാവ്യാ മാധവൻ. സംഭവങ്ങളിൽ തനിക്ക് അറിവോ പങ്കോ ഇല്ലെന്ന് കാവ്യാ മാധവൻ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആരോപണങ്ങൾ കാവ്യ നിഷേധിച്ചത്. നാലര മണിക്കൂറോളം നേരം ക്രൈംബ്രാഞ്ച് കാവ്യയെ ചോദ്യം ചെയ്തിരുന്നു.
ദിലീപിന്റെ സഹോദരിയുടെ ഭർത്താവ് സൂരജിന്റെ ശബ്ദ സന്ദേശം അടക്കമുള്ളവയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ആലുവയിലെ പത്മസരോവരം വീട്ടിൽ ഉച്ചയ്‌ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകുന്നേരം 4.40ഓടെയാണ് അവസാനിച്ചത്. നടിയെ ആക്രമിക്കാൻ കാവ്യയാണ് മുൻകൈ എടുത്തതെന്ന തരത്തിലുള്ള ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യ മാധവൻ. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെയും അന്വേഷണ സംഘം കാവ്യയുടെ മൊഴിയെടുത്തിരുന്നു. എന്നാൽ കേസിൽ തുടരന്വേഷണം ആരംഭിച്ചതോടെയാണ് കാവ്യയ്‌ക്കെതിരായ ഫോൺ സംഭാഷണങ്ങൾ കണ്ടെടുത്തത്. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യയ്‌ക്ക് നോട്ടീസ് നൽകിയിരുന്നു.
Comments