തൃശൂർ: പതിനേഴാം വർഷവും പൂരനഗരിയിൽ സേവന നിരതരായി സേവാഭാരതിയും മാതൃസമിതിയും. ഇക്കുറി ഭക്ഷണ വിതരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് സേവാഭാരതി ഏറ്റെടുത്ത് നടത്തുന്നത്. 500 സേവാഭാരതി പ്രവർത്തകരും 50 മാതൃസമിതി പ്രവർത്തകരുമാണ് സേവനനിരതരായി ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
സ്വരാജ് റൗണ്ടിൽ വിവിധയിടങ്ങളിലാണ് സേവാഭാരതിയുടെ വൈദ്യസഹായമുൾപ്പടെയുള്ള കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പ്രദക്ഷിണ വഴിയിൽ അഞ്ച് ഇടങ്ങളിൽ ഔഷധ കുടിവെളളം വിതരണം ചെയ്യുന്നുണ്ട്. സൺ ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പും സജ്ജീകരിച്ചിട്ടുണ്ട്. കിഴക്കേക്കോട്ട, പടിഞ്ഞാറേക്കോട്ട, ശക്തൻ നഗർ, വടക്കേ സ്റ്റാൻഡ് തുടങ്ങിയിടങ്ങളിലും കുടിവെളള വിതരണം ഒരുക്കിയിട്ടുണ്ട്.
കൊറോണ വ്യാപനത്തെ തുടർന്ന് രണ്ട് വർഷമായി മുടങ്ങിയിരുന്ന പൂരത്തിന് ഇക്കുറി പതിനായിരങ്ങളാണ് എത്തുന്നത്. തിരക്കിൽ വെളളത്തിനും ഭക്ഷണത്തിനും ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. ഇത് ഒരു പരിധി വരെ പരിഹരിക്കാൻ സേവാഭാരതിക്ക് കഴിയുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. തൃശൂർ ജില്ലയിലെ 20 സേവാഭാരതി യൂണിറ്റുകളിൽ നിന്നുളള പ്രവർത്തകരാണ് ഇവിടെ സേവന സന്നദ്ധരായിട്ടുളളത്. മൂന്നര ലക്ഷം രൂപയോളം ചിലവ് വരുന്ന പ്രവർത്തനങ്ങളാണ് സേവാഭാരതി ഒരുക്കിയിട്ടുളളത്.
കൊറോണയുടെ ഭീഷണി പൂർണമായി ഒഴിയാത്തതിനാൽ തിളപ്പിച്ചാറിയ ഔഷധ വെളളമാണ് വിതരണം ചെയ്യുന്നത്. ലക്ഷ്മി കല്യാണ മണ്ഡപത്തിൽ ഉച്ചയ്‌ക്കും വൈകിട്ടും 10000 പേർക്കുളള ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. ഡ്യൂട്ടിക്ക് എത്തിയ പോലീസുകാർ ഉൾപ്പെടെയുളളവരാണ് ഈ ഭക്ഷണ വിതരണ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. ഇതാദ്യമായിട്ടാണ് സേവാഭാരതി പൂരത്തിന് ഭക്ഷണ വിതരണം നടത്തുന്നത്. മാതൃസമിതി പ്രവർത്തകരാണ് ഭക്ഷണം വിതരണം ചെയ്യാനും മറ്റും സജീവമായിട്ടുളളത്.
പ്രദക്ഷിണ വഴിയിൽ തന്നെ പത്തോളം ആംബുലൻസുകളും ഒരുക്കിയിട്ടുണ്ട്. മാനവ സേവ മാധവ സേവ എന്ന ആശയം ഉയർത്തിപ്പിടിച്ച് തൃശൂർ പൂരത്തിനും ആളുകൾക്ക് ആശ്വാസമാകുകയാണ് സേവാഭാരതി.
Comments