തൃശൂർ: രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം തൃശിവപേരൂരിൽ ആറാടി പൂരപ്രേമികൾ. വർണ വിസ്മയം തീർത്ത് തെക്കേ ഗോപുരനടയിൽ കുടമാറ്റം നടന്നു. ചെപ്പിൽ ഒളിപ്പിച്ച സ്‌പെഷ്യൽ കുടകൾ നിവർന്നപ്പോൾ ജനസഹസ്രങ്ങൾ ആർത്തിരമ്പുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷം ലഭിക്കാതെ പോയ വർണവിസ്മയത്തെ പൂരപ്രേമികൾ വീണ്ടെടുത്തു.
പതിവിന് വിപരീതമായി ഇലഞ്ഞിത്തറ മേളത്തിന് കോലു വീഴുന്നതിനു മുമ്പേ പതിനായിരങ്ങൾ തെക്കേ ഗോപുരനടയിൽ ഇടംപിടിച്ചിരുന്നു. മണിക്കൂറുകളോളം കാത്തുനിന്ന ജനങ്ങൾക്ക് മുന്നിലേക്ക് പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാരുടെ തെക്കോട്ടിറക്കം നടന്നു. ഇരുഭഗവതിമാരും മുഖാമുഖം അണിനിരന്നതോടെ വർണക്കുടകൾ ഗജനിരയിൽ ഉയരുകയായിരുന്നു.
ചമയത്തിൽ പ്രദർശിപ്പിക്കാത്ത സ്‌പെഷ്യൽ കുടകൾ ഉയർന്നപ്പോൾ ആവേശത്തോടെ പൂരാസ്വാദകർ ആർത്തുവിളിച്ചു. വാനിൽ വർണാഭമായ കുടകൾ നിവർന്നപ്പോൾ മഴയുടെ വരവായിരുന്നു. എന്നാൽ പെയ്തിറങ്ങിയ മഴയിലും പൂരപ്രേമികളുടെ ആവേശം അടങ്ങിയില്ല. എൽഇഡി കുടകളും സ്‌പെഷ്യൽ കുടകളും മാറിമാറി ഉയർന്ന് കുടമാറ്റം കെങ്കേമമായി പൂർത്തിയായി. ശേഷം ഭഗവതിമാർ തട്ടകങ്ങളിലേക്ക് തിരിച്ചെഴുന്നള്ളി.
രാവിലെ ഏഴ് മണിയോടെയായിരുന്നു പൂരച്ചടങ്ങുകൾ ആരംഭിച്ചത്. കണിമംഗലം ശാസ്താവ് എഴുന്നള്ളി പൂരപ്പറമ്പിലെത്തിയതോടെ ഘടകപൂരങ്ങളുടെ വരവായി. 11 മണിക്ക് പഴയനടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യം കൊട്ടിക്കയറി. കോങ്ങാട് മധുവായിരുന്നു പ്രമാണി. 12.30ന് പെരുവനം കുട്ടൻ മാരാറുടെ ചെമ്പട മേളം. രണ്ട് മണിയോടെ വടക്കുംനാഥ ക്ഷേത്രത്തിൽ പ്രസിദ്ധമായ ഇലഞ്ഞിത്തരമേളം നടന്നു. രണ്ടേമുക്കാലോടെ ശ്രീമൂലസ്ഥാനത്ത് പാണ്ടിമേളവും അരങ്ങേറി.
ശേഷം വൈകിട്ട് അഞ്ചരയോടെയാണ് വർണാഭമായ കുടമാറ്റച്ചടങ്ങുകൾ ആരംഭിച്ചത്. നാളെ പുലർച്ചെയാണ് പൂരപ്രേമികൾ കാത്തിരിക്കുന്ന വെടിക്കെട്ട്. ഇത് മൂന്ന് മണിയോടെ നടക്കും. വെടിക്കെട്ടിന് ശേഷം പകൽപ്പൂരവും നടക്കും.
Comments