ശ്രീനഗർ : വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ കോടതി ഉത്തരവ് പ്രകാരം സർവ്വേ ആരംഭിച്ചതിന് പിന്നാലെ താജ് മഹലിലെ അടച്ചിട്ട മുറികൾ തുറക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. മുറികൾക്കകത്ത് ഹിന്ദു ദൈവങ്ങളും ശിൽപ്പങ്ങളും ഗ്രന്ഥങ്ങളും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 20 മുറികൾ തുറക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയത്. അലഹാബാദ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. എന്നാൽ ഇതിനെതിരെ പിഡിപി നേതാവ് മെഹബൂബ മുഫ്തി രംഗത്തെത്തിയിട്ടുണ്ട്.
മുഗൾ രാജാക്കന്മാരുടെ കാലത്ത് നിർമ്മിച്ച കോട്ടകൾ പൊളിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് മെഹബൂബ ആരോപിച്ചു. ബിജെപിക്ക് ധൈര്യമുണ്ടെങ്കിൽ താജ് മഹലും ചെങ്കോട്ടയും പൊളിക്കാനും മെഹബൂബ പറഞ്ഞു. ഇവ ക്ഷേത്രങ്ങളാക്കിയാൽ സന്ദർശിക്കാൻ ഇന്ത്യയിൽ ആര് വരുമെന്ന് കാണാമെന്നാണ് മെഹബൂബ വെല്ലുവിളിക്കുന്നത്.
ഇന്ത്യയുടെ സ്വത്തുക്കൾ വിൽക്കപ്പെടുകയാണെന്നും രാജ്യത്തിന്റെ അവസ്ഥ അയൽ രാജ്യങ്ങളേക്കാൾ താഴേക്ക് പോകുകയാണെന്നും മെഹബൂബ പറഞ്ഞു. ഇന്ന് ഇന്ത്യ പാകിസ്താനിനും ബംഗ്ലാദേശിനും നേപ്പാളിനും പിന്നിലാണ്. എന്നാൽ ഇത് ആരും ശ്രദ്ധിക്കുന്നില്ലെന്ന് പിഡിപി നേതാവ് ആരോപിച്ചു.
ജയ്പൂർ രാജകുടുംബത്തിന്റെ സ്ഥലം പിടിച്ചെടുത്താണ് മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ താജ് മഹൽ നിർമ്മിച്ചത് എന്ന് ബിജെപി എംപി ദിയാ കുമാരി പറഞ്ഞിരുന്നു. താജ് മഹലിനകത്ത് ഹൈന്ദവ വിഗ്രഹങ്ങൾ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ അടച്ചിട്ട 20 മുറികൾ തുറന്ന് നൽകണമെന്നും വിവിധ സംഘടനകൾ ആവശ്യം ഉന്നയിച്ചിരുന്നു. ക്ഷേത്രങ്ങൾ തകർത്തുകൊണ്ട് നിർമ്മിച്ച കുത്തബ് മിനാറിന്റെ പേര് മാറ്റി വിഷ്ണു സ്തംഭം എന്നാക്കണം എന്ന ആവശ്യങ്ങളും ഉയർന്നിരുന്നു.
Comments