തിരുവനന്തപുരം: 31 പേരുടെ ജീവനെടുത്ത കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി ചന്ദ്രൻ എന്ന മണിച്ചനെ ജയിൽമോചിതനാക്കാൻ ശുപാർശയുമായി സംസ്ഥാന സർക്കാർ. മന്ത്രിസഭയുടെ ശുപാർശ, അംഗീകാരത്തിനായി ഗവർണർക്ക് സമർപ്പിച്ചിരിക്കുകയാണ്.മൂന്നാഴ്ചയായിട്ടും ഗവർണർ അംഗീകാരം നൽകിയിട്ടില്ല.അംഗീകാരം ലഭിയ്‌ക്കുന്ന മുറയ്‌ക്ക് മോചനം നൽകും.
ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കിയെന്ന കാരണം പറഞ്ഞാണ് മോചനത്തിനുള്ള ശുപാർശ. മണിച്ചനടക്കം വിവിധ കേസുകളിൽപ്പെട്ട 33 പേരുടെ ശിക്ഷ ഇളവു ചെയ്ത് ജയിൽമോചിതരാക്കാനാണ് മന്ത്രിസഭാ തീരുമാനം. മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി,മണികണ്ഠൻ എന്നിവർക്ക് ശിക്ഷാ ഇളവ് നൽകി കഴിഞ്ഞ വർഷം വിട്ടയച്ചിരുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യ ലഭിച്ചതിന്റെ 75 ാം വാർഷികം പ്രമാണിച്ചുള്ള ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായാണ് മോചനം നൽകുന്നതെന്നാണ് വിശദീകരണം.
കഴിഞ്ഞയാഴ്ച മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിച്ചപ്പോൾ മുദ്രവെച്ച കവറിൽ സംസ്ഥാനസർക്കാർ ചില വിവരങ്ങൾ കോടതിയിൽ നൽകാൻ ശ്രമിച്ചു എന്നാൽ മുദ്രവെച്ച കവർ സ്വീകരിക്കാൻ വിസമ്മതിച്ച കോടതി വിവരങ്ങൾ സത്യവാങ്മൂലമായി നൽകാൻ നിർദ്ദേശിച്ചു. പക്ഷേ എന്താണ് ഉള്ളടക്കമെന്ന് വെളിപ്പെടുത്താനാവില്ലെന്നായിരുന്നു സർക്കാറിന്റെ നിലപാട്.
31 പേർ മരിക്കുകയും ആറുപേർക്ക് കാഴ്ച നഷ്ടമാകുകയും 500 പേർ ചികിത്സ തേടുകയും ചെയ്ത സംഭവമാണ് കല്ലുവാതുക്കൽ മദ്യദുരന്തം.
2000 ഒക്ടോബർ 31-നാണ് മദ്യദുരന്തമുണ്ടാകുന്നത്. വ്യാജമദ്യ നിർമാണത്തിനായി മണിച്ചന്റെ വീട്ടിൽ ഭൂഗർഭ അറകൾ നിർമിച്ചിരുന്നു. വീര്യംകൂട്ടാനായി സ്പിരിറ്റിൽ മീഥൈൻ ആൽക്കഹോൾ കലർത്തി വതരണം ചെയ്യുകയായിരുന്നു. മണിച്ചന്റെ ഡയറിയിൽനിന്ന് ചില സി.പി.എം. നേതാക്കൾക്കും പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർക്കും മാസപ്പടി പണം നൽകിയതിന്റെ രേഖകൾ കണ്ടെത്തിയതും വിവാദമായിരുന്നു.
വ്യാജമദ്യദുരന്ത കേസിൽ മണിച്ചന് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന,ഗൂഢാലോചനയ്‌ക്ക് കൂട്ടുനിൽക്കൽ, കാഴ്ചനഷ്ടപ്പെടുത്തൽ, ചാരായത്തിൽ വിഷംകലർത്തൽ,തെളിവ് നശിപ്പിക്കൽ,സ്പിരിറ്റ് കടത്തൽ,ചാരായവിൽപ്പന തുടങ്ങിയ കുറ്റങ്ങൾക്കായി മറ്റൊരു 43 വർഷവും വിധിച്ചിരുന്നു. ശിക്ഷ ഒരേ കാലത്ത് അനുഭവിച്ചാൽ മതി. ജീവപര്യന്തം ജീവിതാവസാനം വരെയാണെന്നും വിചാരണ ചെയ്ത കൊല്ലം അഡീഷണൽ സെൻസ് കോടതിയുടെ വിധിയിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
Comments