മുംബൈ: ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ 54 റൺസിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ് പ്ലേഓഫിനുളള സാധ്യത നിലനിൽത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 9 വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. രണ്ടാമത്തായി ഇറങ്ങിയ ബാംഗ്ലൂരിന് 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടാനേ കഴിഞ്ഞുളളൂ.
ഓപ്പണർ ജോണി ബെയർസ്‌റ്റോ(66) തുടക്കത്തിൽ ആഞ്ഞടിച്ചപ്പോൾ പഞ്ചാബിന് മികച്ച അടിത്തറ ലഭിച്ചു. 29 പന്തിൽ നിന്ന് 7 സിക്‌സറുകളുടെയും നാല് ബൗണ്ടറിയുടെയും അകമ്പടിയോടെയാണ് ഇത്രയും സ്‌കോർ നേടിയത്. തുടക്കം മുതൽ പത്തിന് മുകളിൽ റൺറേറ്റോടെയാണ് പഞ്ചാബ് മുന്നേറിയത്. ശിഖർ ധവാൻ(21) ബെയര്‍സ്റ്റോവിന് മികച്ച കൂട്ടായി നിലകൊണ്ടു.
നാലാമനായി ഇറങ്ങിയ ലിയാം ലിവിങ്‌സ്റ്റൺ(70) അവസാന ഓവറുകളിൽ തകർപ്പൻ അടികൾ നടത്തിയതാണ് 200 കടക്കാൻ പഞ്ചാബിനെ സഹായിച്ചത്. ലിവിങ്‌സ്റ്റൺ 42 പന്തുകളിൽ നിന്നായി 4 സിക്‌സറുകളും അഞ്ച് ഫോറും അടിച്ചു. ക്യാപ്റ്റൻ മായങ്ക് അഗർവാൾ(19), ജിതേഷ്ശർമ്മ(9),ഹർപ്രീത്ബ്രാർ(7),ഋഷി ധവാൻ(7) എന്നിങ്ങനെയാണ് മറ്റുളള താരങ്ങളുടെ പ്രകടനം. ബാംഗ്ലൂരിന്റെ ഹർഷൽ പട്ടേൽ നാല് വിക്കറ്റെടുത്തു.
പഞ്ചാബ് ഉയർത്തിയ കൂറ്റൻ സ്‌കോർ മറികടക്കാൻ ഇറങ്ങിയ ബാംഗ്ലൂർ റോയൽസിന്റെ ഒപ്പണർമാരായ വിരാട് കോഹ്‌ലിയും ഫാഫ് ഡുപ്ലിസിസും ചേർന്ന് വേഗത്തിൽ സ്‌കോർബോർഡ് ചലിപ്പിച്ചു. എന്നാൽ സ്‌കാർബോർഡിൽ 33 റൺസ് ആയപ്പോൾ കോഹ്‌ലി(20) പുറത്തായി. അധികം വൈകാതെ നായകൻ ഡുപ്ലിസിസും(10) പവലിയനിലേക്ക് മടങ്ങി.
മഹിപാൽ ലോംറോർ(6) ആയിരുന്ന അടുത്ത ഇര. രജത് പട്ടിദാർ(26), ഗ്ലെൻ മാക്‌സ്‌വെൽ(35) എന്നിവർ ചേർന്ന് കരകയറ്റാൻ ശ്രമം നടത്തി സ്‌കോർ മൂന്നക്കം കടത്തി. എന്നാൽ തുടരെ രണ്ട് പേരുടെയും വിക്കറ്റുകൾ വീണത് ബാംഗ്ലൂരിനെ വീണ്ടും പ്രതിസന്ധിയിലാക്കി. പിന്നീട് വന്നവർക്കൊന്നും കാര്യമായ പ്രതിരോധം ഉയർത്താനാവാതെ കീഴടങ്ങി.
ദിനേഷ് കാർത്തിക്(11),ഷബാസ് അഹമ്മദ്(9), ഹർഷൽ പട്ടേൽ(9), വനിന്ദു ഹസരംഗ ഡി സിൽവ(1) എന്നിങ്ങനെയാണ് മറ്റുളളവരുടെ സംഭാവന. ഈ വിജയത്തോടെ പഞ്ചാബ് 12 പോയിന്റുമായി പട്ടികയിൽ ആറാമത്തെത്തി പ്ലേ ഓഫിനുളള സാധ്യത സജീവമാക്കി. 14 പോയിന്റുകളുളള ബാംഗ്ലൂർ നാലാം സ്ഥാനത്തുണ്ട്.
Comments