പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെതിരെ വിമർശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. മകന്റെ കല്യാണത്തിന് അച്ഛനെ വിളിച്ചില്ല എന്ന പോലെയാണ് ഡെപ്യൂട്ടി സ്പീക്കറുടെ പരാതി. സർക്കാരിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായ പരിപാടിയിൽ ആരെയും പ്രത്യേകിച്ച് വിളിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിക്കെതിരെ ഡെപ്യൂട്ടി സ്പീക്കർ തനിക്ക് പരാതി നൽകിയിട്ടില്ല. പരാതികൾ പാർട്ടി പരിശോധിക്കും. എല്ലാവരും ചേർന്ന് നടത്തേണ്ട പരിപാടിയാണിതെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോർജ്ജിനെതിരെ ചിറ്റയം ഗോപകുമാർ ഇന്നലെ വിമർശനം ഉന്നയിച്ചിരുന്നു. മന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ലെന്നും വിളിച്ചാൽ ഫോൺ എടുക്കില്ലെന്നുമാണ് കഴിഞ്ഞ ദിവസം ചിറ്റയം പരസ്യമായി പറഞ്ഞത്. ഇതിന് പിന്നാലെ ആരോഗ്യമന്ത്രി മുന്നണി നേതൃത്വത്തിന് പരാതി നൽകി.
ചിറ്റയം ഗോപകുമാർ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുകയാണ്. സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടിയിലേക്ക് എം.എൽ.എമാരെ ക്ഷണിക്കണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നും പരാതിയിൽ പറയുന്നു. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വൻ പരാജയമാണെന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ പ്രധാന ആരോപണം. സർക്കാറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിയ്ക്കാത്തിനെ തുടർന്നാണ് ചിറ്റയം ഗോപകുമാർ മന്ത്രിയ്ക്കെതിരെ രംഗത്തെത്തിയത്.
Comments