ഭുവനേശ്വർ: കള്ളന്മാരാണെന്ന് തെറ്റിദ്ധരിച്ച് പോലീസുകാർക്ക് ക്രൂരമർദ്ദനം. ഒഡീഷയിലെ കോരപുട്ട് ജില്ലയിൽ മതിഖാൽ ഗ്രാമത്തിലാണ് സംഭവം. കഞ്ചാവ് കടത്തിനെക്കുറിച്ച് വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ പരിശോധനയ്‌ക്കായി എത്തിയ പോലീസുകാരെയാണ് നാട്ടുകാർ മർദ്ദിച്ചത്.
മച്ച്കുണ്ഡ് സ്‌റ്റേഷനിലെ പോലീസുകാർ സാധാരണ വേഷമണിഞ്ഞ് അർദ്ധരാത്രിയായിരുന്നു എത്തിയത്. ഇതാണ് കൊള്ളക്കാരാണെന്ന് സംശയിക്കാൻ ഇടയാക്കിയതെന്ന് കരുതുന്നു. ഗോത്രമേഖലയിലാണ് സംഭവമുണ്ടായത്.
പ്രദേശത്ത് കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സമീപത്തെ മൽക്കൻഗിരി ജില്ലയിൽ നിന്നുള്ള 30-ഓളം പോലീസുകാരാണ് റെയ്ഡിന് എത്തിയിരുന്നത്. എന്നാൽ ഇവർ കൊള്ളസംഘമാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് നാട്ടുകാർ മാരകമായി മർദ്ദിച്ചു. പോലീസുകാരെത്തിയ ബൈക്കുകളും ഗ്രാമവാസികൾ തടഞ്ഞു.
വിവരമറിഞ്ഞെത്തിയ മറ്റ് പോലീസുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടെ ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്നും 150 കിലോയോളം കഞ്ചാവ് പിടികൂടിയതായി മച്ച്കുണ്ഡ് പോലീസ് അറിയിച്ചു.
Comments