ന്യൂഡൽഹി: ഐപിഎല്ലിൽ വീണ്ടും വാതുവെപ്പ് വിവാദം. സംഭവവുമായി ബന്ധപ്പെട്ട മൂന്ന് പേർക്കെതിരെ സിബിഐ കേസെത്തു. ഡൽഹി രോഹിണി സ്വദേശി ദിലീപ് കുമാർ, ഹൈദരാബാദ് സ്വദേശികളായ ഗുരം വാസു, ഗുരം സതീഷ് എന്നിവരെ പ്രതി ചേർത്താണ് സിബിഐ എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്. പ്രതികൾക്ക് പാകിസ്താനിലെ ചില വാതുവെപ്പ് സംഘവുമായി ബന്ധമുള്ളതായും സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 11 കോടിയുടെ വാതുവെപ്പ് ഇവർ നടത്തിയതായാണ് സിബിഐയുടെ കണ്ടെത്തൽ.
നിലവിൽ നടക്കുന്ന ഐപിഎല്ലിലെ ഏതാനും ചില മത്സരങ്ങളുടെ ഫലങ്ങളെ സ്വാധീനിക്കുന്ന തരത്തിൽ പ്രതികൾ ഇടപെടലുകൾ നടത്തിയതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. പ്രതികളായ മൂന്ന് പേരും ഇന്ത്യയിൽ കള്ളപ്പേരിൽ അക്കൗണ്ടുകൾ ഉണ്ടാക്കിയതായും അതുവഴി പണമിടപാട് നടത്തിയതായും കണ്ടെത്തി. ബാങ്ക് അക്കൗണ്ട് തുടങ്ങാൻ നിർബന്ധമായും വേണ്ട കെവൈസി വിവരങ്ങളിലും ഇവർ കൃത്രിമം കാട്ടിയതായി സിബിഐ പറയുന്നു.
2013 മുതൽ പ്രവർത്തിക്കുന്ന ശൃംഖലയിലൂടെ ഇവർ പൊതുജനങ്ങളെ വാതുവെപ്പിന് പ്രേരിപ്പിച്ച് വഞ്ചിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വാതുവയ്പ്പിൽ നിന്ന് ലഭിക്കുന്ന തുകയുടെ ഒരു വിഹിതം പാകിസ്താനിലുള്ള വാതുവയ്പ്പ് സംഘത്തിനും ഇവർ കൈമാറിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. അക്കൗണ്ട് വഴിയാണ് പണമിടപാടുകൾ നടന്നിരുന്നത്.
2019ൽ ഡൽഹിയിൽ നടന്ന ഐ.പി.എൽ മത്സരങ്ങളിൽ പാക്കിസ്താനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വാതുവെപ്പ് റാക്കറ്റിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും സി.ബി.ഐ അറിയിച്ചു. ഒന്നിലധികം ജനനത്തീയതികൾ പോലുള്ള വ്യാജ വിവരങ്ങൾ സമർപ്പിച്ചും ബാങ്ക് ഉദ്യോഗസ്ഥർ വേണ്ടത്ര ജാഗ്രത പാലിക്കാതെയുമാണ് ഈ ബാങ്ക് അക്കൗണ്ടുകൾ തുറന്നിരിക്കുന്നതെന്നും സിബിഐ പറഞ്ഞു.
Comments