ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെലങ്കാനയെ മറ്റൊരു ബംഗാൾ ആക്കി മാറ്റുകയാണ് കെസിആറിന്റെ ലക്ഷ്യമെന്നും അത് ഉടൻ അവസാനിപ്പിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ബിജെപി പ്രവർത്തകൻ സായി ഗണേഷിന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തി ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.
‘തെലങ്കാനയെ ബംഗാൾ ആക്കാനാണ് കെസിആർ ആഗ്രഹിക്കുന്നത്. നിങ്ങൾ അനുവദിക്കുമോ? അത് തടയണം. ആത്മഹത്യ ചെയ്ത സായി ഗണേഷിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ജയിലിൽ അടയ്‌ക്കുമെന്ന് ഉറപ്പാക്കും’ ഹൈദരബാദിൽ നടത്തിയ പൊതുറാലിയിൽ അമിത് ഷാ പറഞ്ഞു.
2018-ൽ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 49 ശതമാനം വോട്ട് വിഹിതത്തോടെ 119 സീറ്റുകളിൽ 88 സീറ്റുകളാണ് കെസിആറിന്റെ നേതൃത്വത്തിൽ ടിആർഎസ് നേടിയത്. ഏഴ് ശതമാനം വോട്ടോടെ ബിജെപി നേടിയത് ഒരു സീറ്റാണ്. എന്നാൽ ഏതാനും നാളുകൾക്ക് മുമ്പ് നടന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മികച്ച നേട്ടം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments