മലപ്പുറം: സിൽവർലൈൻ പദ്ധതിക്ക് ബദൽ നിർദ്ദേശവുമായി മെട്രോമാൻ ഇ ശ്രീധരൻ. നിലവിലെ റെയിൽ പാതയുടെ വികസനം കൊണ്ട് തന്നെ വേഗത്തിലുള്ള യാത്ര സാദ്ധ്യമാക്കുന്നതാണ് പദ്ധതിയെന്ന് ശ്രീധരൻ പറഞ്ഞു. ജനങ്ങളിൽ നിന്നും അഭിപ്രായം ശേഖരിച്ച ശേഷം പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കും. പൊന്നാനിയിൽ കേന്ദ്രമന്ത്രി വി മുരളീധരനുമായി നടത്തിയ കൂടികാഴ്‌ച്ചക്ക് ശേഷമായിരുന്നു പ്രതികരണം.
സിൽവർ ലൈനിന്റെ ബദൽ സംവിധാന പദ്ധതിയ്‌ക്ക് രണ്ട് തരത്തിലുള്ള വിശദമായ റിപ്പോർട്ടുകളാണ് ഉള്ളത്. നിലവിലെ ട്രെയിനുകളുടെ വേഗം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെ ഹ്രസ്വകാല പദ്ധതികളും ദീർഘകാല പദ്ധതികളും ആലോചനയിൽ ഉണ്ട്. കുറഞ്ഞ ചെലവിൽ ഉടൻ നടപ്പിലാവുന്ന പദ്ധതികളാണ് ആലോചനയിൽ ഉള്ളതെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.
റോഡിലെ തിരക്ക് കുറയാനായി ആദ്യം ഹ്രസ്വകാല പദ്ധതിയാണ് നടപ്പിലാക്കേണ്ടത്. ഏത് പ്രൊജക്ട് വരാനും സമയമെടുക്കും. സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ അഞ്ച് വർഷം മതിയാവില്ലെന്നും 12 വർഷമെങ്കിലും എടുക്കുമെന്ന് ഇ ശ്രീധരൻ പറഞ്ഞു. സിൽവർലൈൻ പദ്ധതി കേരളത്തിന് വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്നും ഒരു വലിയ വിഭാഗം ജനതയെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.
Comments