ശ്രീനഗർ: കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ചു കൊന്ന സംഭവത്തിൽ വിവാദപരാമർശവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. കശ്മീരി പണ്ഡിറ്റായ സർക്കാർ ഉദ്യോഗസ്ഥൻ രാഹുൽ ഭട്ടിന്റെ മരണത്തിന് കാരണം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് ആണെന്നാണ് മെഹബൂബ മുഫ്തിയുടെ ആരോപണം.
ഞങ്ങൾ കശ്മീരി പണ്ഡിറ്റുകൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിച്ചു. 2016-ൽ കലാപം രൂക്ഷമായ സമയത്തു പോലും ഒരു കൊലപാതകവും നടന്നിട്ടില്ല. എന്നാൽ കശ്മീർ ഫയൽസ് സിനിമ അക്രമത്തിന് കാരണമായി എന്ന് അവർ ആരോപിച്ചു. മെഹബൂബ മുഫ്തിയുടെ വിവാദപരാമർശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.
രാജ്യത്ത് വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചെന്ന് ആരോപിച്ച് ‘കശ്മീർ ഫയൽസ്’ നിരോധിക്കണമെന്ന് ജമ്മുകശ്മീർ മുൻമുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മെഹബൂബ മുഫ്തി കശ്മീർ ഫയൽസിനെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയത്
ചദൂരയിലെ തഹസിൽദാർ ഓഫീസ് ഗുമസ്തനും ന്യൂനപക്ഷ സമുദായാംഗവുമായ രാഹുൽ ഭട്ട് കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. രണ്ട് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞിരുന്നു.ഇതിന് പിന്നിലെ സൈന്യം തിരിച്ചടിച്ചിരുന്നു.കഴിഞ്ഞ ദിവസം കശ്മീരിലെ ബന്ദിപോരയിൽ സുരക്ഷാ സൈന്യം മൂന്ന് ഭീകരരെയാണ് വധിച്ചത്. കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിന്റെ കൊലപാതകത്തിൽ പങ്കുള്ള രണ്ട് പേരെ അടക്കമാണ് സൈന്യം കൊലപ്പെടുത്തിയതെന്നാണ് വിവരം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Comments