പാലക്കാട്: സൈലന്റ് വാലി വനത്തിനകത്ത് കാണാതായ ഫോറസ്റ്റ് വാച്ചർ രാജനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. രാജൻ തമിഴ്‌നാട് വനമേഖലയിൽ എത്തിയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്. തമിഴ്‌നാട്ടിലെ രാജന്റെ സുഹൃത്തുക്കളുടെ വീടുകളിൽ അന്വേഷണ സംഘമെത്തി പരിശോധന നടത്തി. അന്വേഷണ പുരോഗതി വിലയിരുത്താൻ നാളെ യോഗം ചേരും. രാജനായുള്ള അന്വേഷണം ഇന്ന് പൂർണ്ണമായും അവസാനിപ്പിച്ചിരുന്നു.
ഈ മാസം രണ്ടാം തീയതിയാണ് വാച്ച് ടവറിലെ ജോലിക്കിടെ രാജനെ കാണാതാകുന്നത്. ടവറിന്റെ അടുത്ത് രാജന്റേത് എന്ന് കരുതുന്ന വസ്ത്രവും ചെരുപ്പും കണ്ടെത്തിയിരുന്നു. തുടർന്ന് എല്ലാ ദിവസവും രാജനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അഗളി ഡിവൈഎസ്പിയുടെ കീഴിലുള്ള നിരവധി സേനാംഗങ്ങളാണ് വിവിധയിടങ്ങളിൽ തിരഞ്ഞത്. ഉൾവനത്തിലെ പരിശോധനയിൽ നാട്ടുകാരും രാജന്റെ ബന്ധുക്കളും തണ്ടർബോൾട്ട് സംഘവും ഉണ്ടായിരുന്നു.
നൂറ്റിഅമ്പതോളം വനംവകുപ്പ് ജീവനക്കാരായിരുന്നു ദിവസേന തെരച്ചിൽ നടത്തിയിരുന്നത്. എഴുപതോളം ക്യാമറകൾ പരിശോധിച്ചിട്ടും രാജനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രാജന് വേണ്ടി സൈലൻറ് വാലി കാട്ടിനുള്ളിൽ ഇനി തെരയുന്നതിൽ കാര്യമില്ലെന്നാണ് വനംവകുപ്പ് വിശദീകരണം. രാജന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. വാച്ചറെ വന്യമൃഗങ്ങൾ ആക്രമിച്ചിരിക്കാൻ സാധ്യതയില്ലെന്ന് തന്നെയാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
20 വർഷമായി ഇവിടെ ജോലി നോക്കുന്ന രാജന് കാട്ടുവഴിയെല്ലാം മനപ്പാഠമാണെന്നാണ് കുടുംബം പറയുന്നത്. മാവോയിസ്റ്റുകൾ രാജനെ വഴികാട്ടാനും മറ്റുമായി കൂട്ടിക്കൊണ്ടുപോയതാണോ എന്നും അന്വേഷിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. അച്ഛൻ കാടുവിട്ട് മറ്റൊരിടത്തേക്കും പോകില്ല എന്നാണ് മകൾ പറയുന്നത്. അടുത്ത മാസം പതിനൊന്നിന് രാജന്റെ മകളുടെ വിവാഹമാണ്. അതിന് മുൻപേ രാജനെ കണ്ടെത്തണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.
Comments