ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം അതിവേഗത്തിൽ. നിലവിൽ ക്ഷേത്രത്തിന്റെ ചുമർ നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇതിനോടകം തന്നെ 75,000 ചതുരശ്ര അടിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രാജസ്ഥാനിലെ ബൻസി പഹാർപൂരിൽ നിന്നുള്ള പിങ്ക് കല്ലുകൾ കൊണ്ടാണ് ക്ഷേത്രത്തിന്റെ ചുവർ നിർമ്മിക്കുന്നത്. ക്ഷേത്രത്തിന്റെ മുഴുവൻ ഭാഗവും പൂർത്തികരിക്കാൻ ഏകദേശം നാലര ലക്ഷം കല്ലുകൾ വേണമെന്നാണ് വിലയിരുത്തൽ. നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാൽ ഉടൻ അടുത്ത ഘട്ടം ആരംഭിക്കുമെന്ന് ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
ഫെബ്രുവരിയിൽ ക്ഷേത്രത്തിന്റെ സ്തംഭപാദത്തിന്റെ നിർമ്മാണം ആരംഭിച്ചിരുന്നു. ഓഗസ്‌റ്റോടെ ഇത് പൂർത്തിയാകും. 17,000 ഗ്രാനൈറ്റ് കല്ലുകൾ ഉപയോഗിച്ചാണ് സ്തംഭപാദം നിർമ്മിക്കുന്നത്. ഗ്രാനൈറ്റ്കല്ലുകളുടെ ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
അടുത്ത മാസം ഒന്നു മുതൽ ക്ഷേത്രത്തിന്റെ താഴ്ഭാഗത്തുള്ള സ്തംഭപാദത്തിന്റെ നിർമ്മാണത്തിന് തുടക്കമാകും. നിരവധി നിർമ്മാണ കമ്പനികളുമായി ആലോചിച്ച ശേഷമാണ് തട്ടുകളുള്ള സ്തംഭപാദത്തിന്റെ രൂപരേഖ അംഗീകരിച്ചത്. സിമന്റ്, ഗ്രാനൈറ്റ്, മിർസാപൂരിൽ നിന്നുള്ള പ്രത്യേക കല്ലുകൾ എന്നിവ കൊണ്ടാണ് ഈ ഭാഗം നിർമ്മിക്കുക.
Comments