പാലക്കാട്: സൈലന്റ് വാലി വനത്തിനുള്ളിൽ കാണാതായ ഫോറസ്റ്റ് വാച്ചർ രാജനായി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി കുടുംബം. രാജനെ കാണാതായി രണ്ടാഴ്ച പിന്നിട്ടിട്ടും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പരാതി. നേരത്തെ രാജനെ കമ്യൂണിസ്റ്റ് ഭീകരർ കൊണ്ടുപോയതാണോ എന്നുൾപ്പെടെയുള്ള സാധ്യതകൾ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപെട്ടിരുന്നു.
അടുത്ത മാസം പതിനൊന്നിന് രാജന്റെ മകളുടെ വിവാഹമാണ്. അതിന് മുൻപേ രാജനെ കണ്ടെത്തണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. 20 വർഷമായി ഇവിടെ ജോലി നോക്കുന്ന രാജന് കാട്ടുവഴിയെല്ലാം മനപ്പാഠമാണെന്നാണ് കുടുംബം പറയുന്നത്. അച്ഛൻ കാടുവിട്ട് മറ്റൊരിടത്തേക്കും പോകില്ല എന്ന് മകളും പറഞ്ഞിരുന്നു. രാജനായി ഇന്നലെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി.
അതിനിടെ രാജൻ തമിഴ്നാട് വനമേഖലയിൽ എത്തിയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്. തമിഴ്നാട്ടിലെ രാജന്റെ സുഹൃത്തുക്കളുടെ വീടുകളിൽ അന്വേഷണ സംഘമെത്തി പരിശോധന നടത്തിയിരുന്നു. അന്വേഷണ പുരോഗതി വിലയിരുത്താൻ നാളെ യോഗം ചേരും. രാജനായുള്ള അന്വേഷണം ഇന്ന് പൂർണ്ണമായും അവസാനിപ്പിച്ചിരുന്നു. ഈ മാസം രണ്ടാം തീയതിയാണ് വാച്ച് ടവറിലെ ജോലിക്കിടെ രാജനെ കാണാതാകുന്നത്.
ടവറിന്റെ അടുത്ത് രാജന്റേത് എന്ന് കരുതുന്ന വസ്ത്രവും ചെരുപ്പും കണ്ടെത്തിയിരുന്നു. തുടർന്ന് എല്ലാ ദിവസവും രാജനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അഗളി ഡിവൈഎസ്പിയുടെ കീഴിലുള്ള നിരവധി സേനാംഗങ്ങളാണ് വിവിധയിടങ്ങളിൽ തിരഞ്ഞത്. രാജനായി വനത്തിനുള്ളിൽ ഇനി തിരച്ചിൽ നടത്തേണ്ടതില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്.
Comments