മാവേലിക്കര : തോട്ടിലേക്ക് വീശിയ വലയിൽ കുരുങ്ങിയത് ഗ്രനേഡ്. മാവേലിക്കര തെക്കേക്കര കുറത്തിക്കാട് ഭാഗത്താണ് സംഭവം. പല്ലാരിമംഗലം പള്ളിയാമ്പലിൽ രാജന്റെ വലയിലാണ് ഗ്രനേഡ് കുടുങ്ങിയത്. ഇത് ബോംബ് സ്‌ക്വാഡ് എത്തി നിർവീര്യമാക്കി. തിങ്കളാഴ്ച രാത്രി 9.10 ഓടെയാണ് സംഭവം. തെക്കേക്കര വസൂരിമാല ക്ഷേത്രത്തിന് സമീപത്തുള്ള ടി.എ. കനാലിൽ വലവീശുന്നതിനിടെയാണ് ഗ്രനേഡ് ലഭിച്ചത്.
വലയെറിഞ്ഞപ്പോൾ മീനിനെ പ്രതീക്ഷിച്ച രാജന് കട്ടിയുളള വസ്തു ലഭിക്കുകയായിരുന്നു. ഇതോടെ സംശയം തോന്നിയ രാജൻ തന്റെ പട്ടാളക്കാരായ സുഹൃത്തുക്കളെ വിളിച്ച് വരുത്തി. അവർ പരിശോധിച്ചപ്പോഴാണ് ഗ്രനേഡ് ആണെന്ന് മനസിലായത്. ഉടൻ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് ബോംബ് സ്‌ക്വാഡെത്തി കോമല്ലൂർ വെട്ടിക്കോട് പുഞ്ചയിൽവെച്ച് കനത്ത സുരക്ഷാസംവിധാനത്തോടെ ഗ്രനേഡ് നിർവീര്യമാക്കി.
ഒൻപത് മീറ്റർ ചുറ്റളവിൽ പൂർണ നാശമുണ്ടാക്കാൻ സാധിക്കുന്ന ഗ്രനേഡാണിത്. ഇതിന് 248 മീറ്ററോളം അപകടപരിധിയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പഴകിയതിനാലാണ് പൂർണശേഷിയിലുള്ള സ്‌ഫോടനം ഉണ്ടാകാതിരുന്നത്. വലിയശബ്ദവും 30 മീറ്റർ ഭാഗത്തോളം മർദവും അനുഭവപ്പെട്ടു. ഗ്രനേഡ് ഇന്ത്യൻ നിർമിതമാണോ വിദേശ നിർമിതമാണോയെന്ന് കണ്ടെത്താനായില്ല. ഗ്രനേഡിന്റെ അവശിഷ്ടങ്ങൾ വിശദപരിശോധനയ്‌ക്ക് അയക്കും.
Comments