മഥുര : മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന് മഥുര കോടതി. ശ്രീകൃഷ്ണ ജന്മഭൂമി കയ്യേറി നിർമ്മിച്ച പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി നിലനിൽക്കില്ലെന്ന് സിവിൽ കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാർ മഥുര കോടതിയെ സമീപിച്ചത്. ശ്രീകൃഷ്ണ ഭക്തർ എന്ന നിലയിൽ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം തങ്ങളുടെ മതപരമായ അവകാശങ്ങൾ കണക്കിലെടുത്ത് കേസുമായി മുന്നോട്ട് പോകാൻ അവകാശമുണ്ടെന്ന് ഹർജിക്കാർ കോടതിയിൽ വാദിച്ചു.
ഷാഹി ഈദ്ഗാഹ് വിഷയവുമായി ബന്ധപ്പെട്ട് വിശദമായ വാദം കേൾക്കാമെന്ന് മഥുര ജില്ലാ കോടതി വിധിച്ചു. ജില്ലാ ജഡ്ജി രാജീവ് ഭാരതിയാണ് സിവിൽ കോടതിയുടെ ഉത്തരവ് റദ്ദാക്കിയത്.
ശ്രീകൃഷ്ണ ജന്മഭൂമി കയ്യേറി നിർമ്മിച്ച മസ്ജിദ് പൊളിച്ച് മാറ്റണമെന്ന ആവശ്യവുമായി ലക്‌നൗ സ്വദേശി രഞ്ജൻ അഗ്നിഹോത്രിയാണ് സിവിൽ കോടതിയെ സമീപിച്ചത്. എന്നാൽ 2020, സെപ്റ്റംബർ 30 ന് സിവിൽ കോടതി ഹർജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാർ മഥുര ജില്ലാ കോടതിയെ സമീപിച്ചത്. 2020 ഒക്ടോബർ 16 ന് മഥുര കോടതി ഹർജി സ്വീകരിച്ചു.
ശ്രീകൃഷ്ണ ഭൂമിയ്‌ക്ക് അവകാശപ്പെട്ട 13.37 ഏക്കർ സ്ഥലത്താണ് ഈ മസ്ജിദും നിർമ്മിച്ചിരിക്കുന്നത് എന്നാണ് ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. മുഗൾ രാജാക്കന്മാർ ക്ഷേത്രങ്ങൾ ആക്രമിച്ച് പണിത പള്ളിയായതുകൊണ്ട് തന്നെ ഇത് അവിടെ നിന്നും പൊളിച്ച് നീക്കണമെന്നായിരുന്നു ആവശ്യം. പള്ളി സീൽ ചെയ്യണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
ഷാഹി ഈദ്ഗാഹിൽ വീഡിയോ സർവ്വേ നടത്തണമെന്നാവശ്യപ്പെട്ടും കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അഡ്വക്കേറ്റ് കമ്മീഷണറെ നിയമിച്ച് ഷാഹി ഈദ്ഗാഹിൽ വീഡിയോ സർവേ നടത്തണമെന്നാവശ്യപ്പെട്ട് മനീഷ് യാദവ്, മഹേന്ദ്ര പ്രതാപ് സിംഗ്, ദിനേശ് ശർമ എന്നിവരാണ് കോടതിയെ സമീപിച്ചത്.
Comments