കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണ കോടതി പരിഗണിക്കുന്നു. ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചുവെന്നും ദിലീപിനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ദിലീപിന്റെ അഭിഭാഷകൻ മുംബൈയിൽ പോയതിന് തെളിവുണ്ട്. വിമാന ടിക്കറ്റും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
മൊബൈൽ ഫോൺ കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് ഫോണിലെ വാട്സ്ആപ്പ് ചാറ്റുകൾ നശിപ്പിച്ചു. ഇതിനായാണ് അഭിഭാഷകൻ മുംബൈയിൽ പോയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. എന്നാൽ ഇത് എങ്ങനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തുമെന്ന് കോടതി ചോദിച്ചു. ബന്ധമുണ്ടെന്ന് തെളിയിച്ചാൽ മാത്രമെ തെളിവ് നശിപ്പിച്ചെന്ന കുറ്റം നിലനിൽക്കൂവെന്നും കോടതി വ്യക്തമാക്കി.
ദിലീപിനെതിരായ വധ ഗൂഢാലോചനക്കേസിൽ കേവലം ദൃശ്യങ്ങൾ മാത്രമാണ് തെളിവുകളായുള്ളത്. അഭിഭാഷകരുടെ വോയിസ് ക്ലിപ്പുകളല്ലാതെ മറ്റെന്ത് തെളിവുകളുണ്ടെന്ന് കോടതി ചോദിച്ചു. ഏത് ഫോണിൽ നിന്നും ഏത് ക്ലിപ്പ് നശിപ്പിച്ചുവെന്ന് പറയാൻ സാധിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമം നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമത എസ് ശ്രീജിത്ത് ഐപിഎസിന് അല്ലെന്ന് സർക്കാർ കോടതിയിൽ അറിയിച്ചിട്ടുണ്ട്. ശ്രീജിത്തിന്റെ സ്ഥലമാറ്റത്തെ തുടർന്ന് പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. പുതിയ ക്രൈം ബ്രാഞ്ചിന്റെ മേധാവി ഷേഖ് ദർവേഷ് സാഹിബിനാണ് ഇപ്പോൾ മേൽനോട്ട ചുമതലയുള്ളതെന്ന് സർക്കാർ അറിയിച്ചു. ബൈജു കൊട്ടാരക്കര നൽകിയ ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്.
Comments