കൊച്ചി: 24 മണിക്കൂർ തുടർച്ചയായി മഴ പെയ്താൽ കൊച്ചിയിലെ മിക്ക ഭാഗങ്ങളും വെളളത്തിനടിയിലാകും. പ്രധാന റോഡുകളും അതിനോട് ചേർന്ന കടകളും മുതൽ നഗരത്തോട് ചേർന്ന താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും പിന്നെ വെള്ളത്തിലാണ്. ഓരോ തവണ വെളളം കയറിയിറങ്ങുമ്പോഴും ഇരട്ടി പണിയാണ്. വീട്ടുസാധനങ്ങൾ ഉൾപ്പെടെ സുരക്ഷിതമായി മാറ്റണം. വെളളമിറങ്ങിക്കഴിഞ്ഞാൽ തറയും സാധനങ്ങളും വൃത്തിയാക്കിയെടുക്കണം അങ്ങനെ ഏറ്റവും ചുരുങ്ങിയത് ഒരാഴ്ച ഇവരുടെ ജീവിതം വെളളത്തിലാകും.
വർഷങ്ങളുടെ പഴക്കമുളള ഈ വെളളക്കെട്ടിന് ഇതുവരെ ശാസ്ത്രീയ പരിഹാരമൊരുക്കാൻ കൊച്ചിയിലെ ജനപ്രതിനിധികൾക്കോ കോർപ്പറേഷനോ സാധിച്ചിട്ടില്ല. ഓരോ തവണ ജനരോഷമുയരുമ്പോഴും എന്തെങ്കിലും മുട്ടാന്യായം പറഞ്ഞ് അവർ തടിതപ്പും. ഇത്തവണ തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് ചൂടിനിടയ്‌ക്ക് നഗരം വെളളക്കെട്ടിലായത് രണ്ട് തവണയാണ്. അതിൽ രണ്ടാമത്തേതായിരുന്നു ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ വരെ തുടർച്ചയായി പെയ്ത മഴയിൽ സംഭവിച്ചത്.
തൃക്കാക്കര മണ്ഡലത്തിലെ കൊച്ചി കോർപറേഷനിൽ ഉൾപ്പെട്ട പനമ്പള്ളി നഗറിൽ ഉൾപ്പെടെ ഈ വെളളക്കെട്ടിൽ ജനങ്ങൾ ദുരിതത്തിലായി. പനമ്പള്ളി നഗർ എൽ.ഐ.ജി ഹൗസിംഗ് കോളനിയിൽ വോട്ട് ചോദിക്കാനെത്തിയ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണനോട് പ്രതീക്ഷ അസ്തമിച്ച നിലയിലാണ് വീട്ടമ്മമാർ ഉൾപ്പെടെ തങ്ങൾ നേരിടുന്ന ദുരിതം വിവരിച്ചത്.
കെ റെയിൽ ഉണ്ടാക്കാൻ തിരക്ക് പിടിക്കുന്ന ആളുകൾ കൊച്ചിയിലെ വെളളക്കെട്ടിന് ആദ്യം
പരിഹാരം ഉണ്ടാക്കണമെന്നായിരുന്നു എ.എൻ രാധാകൃഷ്ണന്റെ പ്രതികരണം. തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇതുപോലെ ജനങ്ങളോട് ഇന്നിറങ്ങി വോട്ട് ചോദിക്കാൻ ധൈര്യമുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
നഗരവികസനത്തിനുളള വിവിധ പദ്ധതികളിലായി കേന്ദ്രസർക്കാർ കൊച്ചിയുടെ വികസനത്തിന് പണം നൽകുന്നുണ്ട്. എന്നാൽ അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി അത് വിനിയോഗിക്കേണ്ടത് സംസ്ഥാനമാണ്. നിരുത്തരവാദപരമായ അവസ്ഥയാണ് കാണുന്നതെന്നും എ.എൻ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
പ്രദേശത്തെ വെളളക്കെട്ടിന്റെ കാരണവും എ.എൻ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. രവിപുരത്ത് നിന്നും വെളളം കായലിലേക്ക് വിടാതെ വഴിതിരിച്ച് കനാലിലേക്ക് വിടുകയാണ്. അതുകൊണ്ടാണ് ഈ മേഖലയിൽ വെളളം കയറുന്നത്. കോർപ്പറേഷന്റെ താൽപര്യക്കാരെ സംരക്ഷിക്കാനാണ് ഇത്തരം നടപടിയെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫും യുഡിഎഫും ചെയ്യുന്ന പാപങ്ങളുടെ ഭാരം മറ്റുളളവർ ഏറ്റെടുക്കേണ്ടി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഴുക്കുവെളളമായതിനാൽ കുളിക്കാനും വാ കഴുകാനും ഭക്ഷണം പാകം ചെയ്യാനും പോലും വെളളം എടുക്കാനാകുന്നില്ലെന്ന് താമസക്കാർ പറഞ്ഞു. അസോസിയേഷനുകൾ നൽകുന്ന ഭക്ഷണമാണ് കഴിക്കുന്നത്.
സ്മാർട്ട് സിറ്റി , അമൃത് തുടങ്ങിയ കേന്ദ്ര പദ്ധതികളിൽ 1338 കോടി രൂപ 6 വർഷം മുൻപ് ലഭിച്ച നഗരമാണ് കൊച്ചി. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള കോടികളുടെ പദ്ധതികൾ നടപ്പാക്കാനും വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാകുന്നതിനും അവസരം ലഭിച്ചിട്ടും കിട്ടിയ പദ്ധതി കൃത്യമായി നടപ്പാക്കാതെ തുക ലാപ്‌സാക്കിയ നഗരഭരണം കൈയാളിയിരുന്ന യുഡിഎഫും, എൽഡിഎഫും ആണ് ഈ സ്ഥിതിക്ക് ഉത്തരവാദികളെന്ന് ബിജെപി നേതൃത്വവും
ചൂണ്ടിക്കാട്ടി.
Comments