കിങ്സ്ടൗൺ: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കാൻ സെന്റ് വിൻസെന്റ് പ്രധാനമന്ത്രിയെത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി നിർമ്മിച്ച് നൽകിയ വസ്ത്രം ധരിച്ച്. രാഷ്‌ട്രപതിയെ സ്വീകരിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് സെന്റ് വിൻസെന്റ് പ്രധാനമന്ത്രിയായ റാൽഫ് ഗോൺസാൽവസ് ഇക്കാര്യം വ്യക്തമാക്കിയത്. നാല് ദിവസത്തെ സന്ദർശനത്തിനായാണ് രാം നാഥ് കോവിന്ദ് സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസിൽ എത്തിയത്.
‘തന്റെ ഇന്ത്യാ സന്ദർശന വേളയിൽ, നരേന്ദ്രമോദി ഗുജറാത്തിൽ നിന്നും തയ്യൽക്കാരെ ഡൽഹിയിലേക്ക് വരുത്തി അളവെടുപ്പിച്ച് തയ്ച്ചു നൽകിയതാണ് ഈ ജാക്കറ്റ്. ഇന്ന് എന്റെ സുഹൃത്തായ രാം നാഥ് കോവിന്ദിനെ വരവേൽക്കാൻ ഞാൻ ധരിക്കുന്നതും അതേ വസ്ത്രമാണ്’ എന്നാണ് റാൽഫ് പറഞ്ഞത്. താനും മോദിയും നല്ലതു പോലെ തമാശ പറയുന്നവരും അത് ആസ്വദിക്കുന്നവരുമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇന്ത്യ എന്നും എന്റെ ഹൃദയത്തിലുള്ള രാജ്യമാണെന്നും റാൽഫ് പറഞ്ഞു 2019ലാണ് റാൽഫ് ഇന്ത്യ സന്ദർശിക്കുന്നത്. സന്ദർശനത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അതിശയകരമായ ഉയർച്ചയുണ്ടായെന്നും ജനങ്ങൾ അതിന്റെ പ്രയോജനം കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാം നാഥ് കോവിന്ദിന്റെ ഇപ്പോഴുള്ള സന്ദർശനം ഇന്ത്യയും സെന്റ് വിൻസെന്റും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
രാം നാഥ് കോവിന്ദിന് ഉജ്ജ്വല സ്വീകരണമാണ് സെന്റ് വിൻസെന്റിൽ നിന്നും ലഭിച്ചതത്. തനിക്ക് നൽകിയ സ്വീകരണത്തിന് അദ്ദേഹം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള വികസന പങ്കാളിത്തം പൂർണമായും ആഗോള സാഹോദര്യത്തിൽ അധിഷ്ഠിതമാണെന്ന് രാം നാഥ് കോവിന്ദ് പറഞ്ഞു. ഇന്ത്യയുടെ വികസനക്കുതിപ്പിൽ പങ്കാളിയാവാൻ അദ്ദേഹം അവിടുത്തെ ഭരണകൂടത്തെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
Comments