തിരുവനന്തപുരം: വെണ്ണല മതവിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജിന്റെ പ്രസംഗം നേരിട്ട് കാണാൻ കോടതി. പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ സൈബർ പോലീസിന് കോടതി നിർദ്ദേശം നൽകി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രസംഗം നേരിട്ട് കാണാൻ ഒരുങ്ങുന്നത്.
പി.സി ജോർജിന് ജാമ്യം നൽകിയ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയാണ് പ്രസംഗം കേൾക്കണമെന്ന് കോടതി വ്യക്തമാക്കിയത്. പ്രസംഗ ദൃശ്യം കാണാൻ തിങ്കളാഴ്ച 12 മണിക്ക് സൗകര്യമൊരുക്കാൻ സൈബർ പോലീസിനോട് കോടതി നിർദ്ദേശിച്ചു.
ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് പ്രസംഗം നടത്തിയത് എന്നാണ് പി.സി ജോർജിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. കേസ് എടുത്തതിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങൾ ഉണ്ടെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് പ്രസംഗം കാണാൻ കോടതി തീരുമാനിച്ചത്.
അതേസമയം കേസിൽ ജാമ്യം ലഭിച്ചിട്ടും പി സി ജോർജ് വിദ്വേഷ പ്രസംഗം ആവർത്തിക്കുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. സമാന കുറ്റം ആവർത്തിക്കുന്ന ജോർജിനെ കോടതി നിയന്ത്രിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
Comments