ന്യൂഡൽഹി: 31 പേരുടെ ജീവനെടുത്ത കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി ചന്ദ്രൻ എന്ന മണിച്ചന്റെ മോചനകാര്യത്തിൽ നാലാഴ്ചയ്‌ക്കകം തീരുമാനമെടുക്കാൻ സുപ്രീംകോടതി സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകി. പേരറിവാളൻ കേസിലെ വിധി കണക്കിലെടുത്ത് വേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാനെന്നും കോടതി വ്യക്തമാക്കി.
സർക്കാർ മുദ്രവെച്ച കവറിൽ സമർപ്പിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. മണിച്ചന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ ഉഷ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകിയത്. മണിച്ചൻ ഉൾപ്പടെയുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ നൽകിയ ശുപാർശ നിലവിൽ ഗവർണറുടെ പരിഗണനയിലാണ്.
31 പേർ മരിക്കുകയും ആറുപേർക്ക് കാഴ്ച നഷ്ടമാകുകയും 500 പേർ ചികിത്സ തേടുകയും ചെയ്ത സംഭവമാണ് കല്ലുവാതുക്കൽ മദ്യദുരന്തം.
2000 ഒക്ടോബർ 31-നാണ് മദ്യദുരന്തമുണ്ടാകുന്നത്. വ്യാജമദ്യ നിർമാണത്തിനായി മണിച്ചന്റെ വീട്ടിൽ ഭൂഗർഭ അറകൾ നിർമിച്ചിരുന്നു. വീര്യംകൂട്ടാനായി സ്പിരിറ്റിൽ മീഥൈൻ ആൽക്കഹോൾ കലർത്തി വതരണം ചെയ്യുകയായിരുന്നു. മണിച്ചന്റെ ഡയറിയിൽനിന്ന് ചില സി.പി.എം. നേതാക്കൾക്കും പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്കും മാസപ്പടി പണം നൽകിയതിന്റെ രേഖകൾ കണ്ടെത്തിയതും വിവാദമായിരുന്നു.
വ്യാജമദ്യദുരന്ത കേസിൽ മണിച്ചന് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന,ഗൂഢാലോചനയ്‌ക്ക് കൂട്ടുനിൽക്കൽ, കാഴ്ചനഷ്ടപ്പെടുത്തൽ, ചാരായത്തിൽ വിഷംകലർത്തൽ,തെളിവ് നശിപ്പിക്കൽ,സ്പിരിറ്റ് കടത്തൽ,ചാരായവിൽപ്പന തുടങ്ങിയ കുറ്റങ്ങൾക്കായി മറ്റൊരു 43 വർഷവും വിധിച്ചിരുന്നു. ശിക്ഷ ഒരേ കാലത്ത് അനുഭവിച്ചാൽ മതി. ജീവപര്യന്തം ജീവിതാവസാനം വരെയാണെന്നും വിചാരണ ചെയ്ത കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ വിധിയിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
Comments