കൊച്ചി: ബലാത്സംഗ കേസിൽ പ്രതി ചേർക്കപ്പെട്ട നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇതിനിടെ വിജയ് ബാബു ജോർജ്ജിയയിലേക്ക് കടന്നുവെന്ന വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യം ലഭിക്കാതെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടുമെന്നതിനാലാണ് വിജയ് ബാബു ഒളിവിൽ കഴിയുന്നതെന്നാണ് വിലയിരുത്തൽ.
ദുബായിൽ കഴിയുകയായിരുന്ന വിജയ് ബാബു ഈ മാസം 24ന് മടങ്ങിയെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. താനൊരു ബിസിനസ് ടൂറിലാണെന്നും നടൻ വ്യക്തമാക്കി. അതിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദുബായിൽ നിന്നും നടൻ ജോർജ്ജിയയിലേക്ക് കടന്നിരിക്കുന്നത്.
മുൻകൂർ ജാമ്യം ലഭിക്കുന്ന മുറയ്‌ക്ക് വിജയ് ബാബു ഇന്ത്യയിലെത്തുമെന്നാണ് പോലീസ് കരുതുന്നത്. എന്നാൽ അതിന് മുമ്പ് തന്നെ നടനെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. രാജ്യം വിട്ടുപോയ കുറ്റവാളികൾക്കെതിരെ പുറത്തിറക്കുന്ന റെഡ് കോർണർ നോട്ടീസ് ഇറക്കാനുള്ള നടപടികളിലേക്കും അന്വേഷണ സംഘം നീങ്ങുന്നുണ്ട്.
യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് വിജയ് ബാബുവിനെതിരെ അന്വേഷണം നടക്കുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം തുടങ്ങിയിരുന്നു. എന്നാൽ ഈ സമയം മുതൽ നടൻ ദുബായിലാണ് കഴിഞ്ഞിരുന്നത് എന്നതിനാൽ അറസ്റ്റ് നടപടികളിലേക്ക് നീങ്ങാൻ പോലീസിന് കഴിയാതെ പോകുകയായിരുന്നു.
Comments