കൊച്ചി: തൃക്കാക്കരയിൽ നൂറ് തികയ്ക്കാനുള്ള ഓട്ടത്തിനിടെ നൂറായത് തക്കാളിയുടെ വിലയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാരിന് വിപണിയിൽ ഇടപെടാൻ കഴിയുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.
ഇന്ധനനികുതിയിലൂടെ സംസ്ഥാന സർക്കാറിന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത് 6000 കോടിരൂപയുടെ അധികവരുമാനമാണ്.ഇതിൽ നിന്നും ഒരു പൈസ പോലും കുറച്ചിട്ടില്ല.അധിക വരുമാനം സംസ്ഥാനം ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തൃക്കാക്കരയ്‌ക്ക് വേണ്ടി എൽഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രിക കാപട്യമാണെന്ന് അദ്ദേഹം ആരോപിച്ചു.കഴിഞ്ഞ ആറ് വർഷമായി കൊച്ചിയുടെ വികസനത്തിന് വേണ്ടി പിണറായി സർക്കാർ ചെറുവിരൽ അനക്കിയിട്ടില്ല.നായനാരും അച്യുതാനന്ദനും പിണറായി വിജയനും ഭരിച്ചപ്പോൾ ജില്ലയിൽ നടത്തിയ ഏതെങ്കിലും ഒരു വികസനത്തിന്റെ അടയാളം കാട്ടിത്തരാൻ എൽഡിഎഫിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ അഞ്ച് വർഷമായി കൊച്ചിയിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. കൊച്ചിയുടെ വികസനത്തിന് തുരങ്കം വച്ചവരാണ് ഇപ്പോൾ വാഗ്ദാനങ്ങൾ നൽകുന്നത്. ഇടതുപക്ഷത്തിന്റെ വാഗ്ദാനങ്ങൾക്ക് കടലാസിന്റെ വില പോലുമില്ല. തൃക്കാക്കരയിലെ ജനങ്ങൾ അത് വിശ്വസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Comments