പത്തനംതിട്ട: സി.പി.ഐ പ്രവര്‍ത്തകര്‍ തട്ടുകട അടിച്ചുതകര്‍ത്തതായി പരാതി. പാര്‍ട്ടി പിരിവിനെച്ചൊല്ലിയുള്ള മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് കടയുടമ ആരോപിച്ചു. തിരുവല്ല മന്നംകര ചിറയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീമുരുകന്‍ തട്ടുകടയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആറുമാസം മുമ്പ് പിരിവ് ചോദിച്ചിരുന്നു. ഇത് നല്‍കാത്തതിലുള്ള വിരോധത്തിലാണ് തട്ടുകട അടിച്ചുതകര്‍ത്തതെന്നാണ് കടയുടമകളായ മുരുകന്റെയും ഭാര്യ ഉഷയുടെയും ആരോപണം.
സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോന്റെ നേതൃത്വത്തിലാണ് കട തകര്‍ത്തത്. പിന്നീട് ഒത്തുതീര്‍പ്പെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം പോലീസില്‍ നല്‍കിയ പരാതി ഇവര്‍ പിന്‍വലിപ്പിച്ചതായും ദമ്പതിമാര്‍ ആരോപിക്കുന്നു. ആറുമാസം മുമ്പ് കുഞ്ഞുമോന്‍ എന്നയാള്‍ 500 രൂപ പിരിവ് ചോദിച്ച് എത്തിയിരുന്നു. നിങ്ങള്‍ വരത്തരാണ്, പിരിവ് നല്‍കിയാലേ ഇവിടെ ജീവിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിരിവ് നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ ആക്രമണം നടത്തിയെന്നാണ് കട നടത്തിപ്പുകാർ പോലീസിലും പരാതിപ്പെട്ടത്.
എന്നാല്‍, കട നടത്തിപ്പുകാരി, തന്നെയാണ് ആക്രമിച്ചതെന്നാണ് ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോന്റെ വാദം. സ്വാഭാവിക പ്രതികരണമാണ് തന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും കുഞ്ഞുമോൻ പറഞ്ഞു. തന്നെ ചട്ടുകം ഉപയോഗിച്ചാണ് കടയുടമ അടിച്ചതെന്നാണ് കുഞ്ഞുമോന്റെ പരാതി.
Comments