ഗുവാഹത്തി : മദ്രസ എന്ന വാക്ക് പോലും നിലനിൽക്കാൻ പാടില്ലെന്ന നിർദ്ദേശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മ. സ്‌കൂളുകളിൽ സാധാരണ വിദ്യാഭ്യാസത്തിനാണ് മുൻഗണന നൽകേണ്ടത്. കുട്ടികളെ മതം പഠിക്കുന്നതിൽ നിന്ന് വിലക്കുന്നില്ലെന്നും വീട്ടിൽ ഇരുത്തി എല്ലാവരെയും മതം പഠിപ്പിക്കാമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മദ്രസകളും മാറ്റി പൊതുവിദ്യാലയങ്ങളാക്കാനുള്ള അസം സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച ഹൈദരാബാദ് മൗലാന ആസാദ് സർവകലാശാലയുടെ മുൻ ചാൻസലറോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മദ്രസ എന്ന വാക്ക് നിലനിൽക്കുന്ന കാലം വരെ കുട്ടികൾക്ക് ഡോക്ടറോ എൻജിനീയറോ ആകണമെന്ന് ചിന്തിക്കാൻ പോലും സാധിക്കില്ല. മദ്രസകളിൽ പഠിച്ചാൽ അവർ ഡോക്ടറോ എഞ്ചിനീയറോ ആകില്ലെന്ന് നിങ്ങൾ കുട്ടികളോട് പറഞ്ഞാൽ പിന്നീടങ്ങോട്ട് പോകാൻ തന്നെ അവർ വിസമ്മതിക്കും. മതത്തിനുപരി സയൻസ്, ഗണിതം, ജീവശാസ്ത്രം, സസ്യശാസ്ത്രം, സുവോളജി എന്നീ വിഷയങ്ങളിലായിരിക്കണം കുട്ടികൾ കൂടുതൽ മികവ് നേടേണ്ടത്. നിങ്ങൾക്ക് കുട്ടികളെ ഖുർആൻ പഠിപ്പിക്കാം, പക്ഷേ അത് വീട്ടിൽ ഇരുന്ന് മതിയെന്നും ഹിമന്ത ബിസ്വ ശർമ്മ പറഞ്ഞു.
സ്‌കൂളുകളിൽ സാധാരണ വിദ്യാഭ്യാസമാണ് വേണ്ടത്. മതഗ്രന്ഥങ്ങൾ വീട്ടിൽ പഠിപ്പിക്കാം. സ്‌കൂളുകളിൽ അവരെ ഡോക്ടർമാരും എഞ്ചിനീയർമാരും പ്രൊഫസർമാരും ശാസ്ത്രജ്ഞരും ആകാൻ പഠിപ്പിക്കണം. കൂടുതൽ മുസ്ലീം വിദ്യാർത്ഥികളെ കോളേജുകളിലും സർവ്വകലാശാലകളിലും ഉൾപ്പെടുത്താൻ എങ്ങനെ സാധിക്കുമെന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നല്ല കഴിവുള്ളവരാണ്. അവർക്ക് ഖുർആനിലെ ഓരോ വാക്കും കാണാപാഠം പഠിക്കാൻ കഴിയുമെന്ന് മുൻ ചാൻസലർ ചൂണ്ടിക്കാട്ടി.
എല്ലാ മുസ്ലീങ്ങളും ഹിന്ദുക്കളായിരുന്നു എന്ന് ശർമ്മ പറഞ്ഞു. ആരും ജനിച്ചത് മുസ്ലീമായിട്ടല്ല. ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കളായിരുന്നു. അതിനാൽ, ഒരു മുസ്ലീം കുട്ടി അങ്ങേയറ്റം യോഗ്യതയുള്ളവനാണെങ്കിൽ, അത് അവന്റെ ഹൈന്ദവ ഭൂതകാലത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
2020-ൽ, മതേതര വിദ്യാഭ്യാസ സമ്പ്രദായം സുഗമമാക്കുന്നതിന് വേണ്ടിയാണ് സർക്കാർ നിയന്ത്രണത്തിലുള്ള എല്ലാ മദ്രസകളും പിരിച്ചുവിട്ട് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റാൻ അസം സർക്കാർ തീരുമാനിച്ചത്.
Comments