കൊല്ലം; വിസ്മയ കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭർത്താവ് കിരൺ കുമാറിനെ ജയിലിലേക്ക് മാറ്റി. കൊല്ലം ജില്ലാ ജയിലിലേക്കാണ് കിരണിനെ മാറ്റിയിരിക്കുന്നത്. കിരൺ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി പ്രസ്താവം നാളത്തേക്ക് മാറ്റുകയായിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് കിരണിന്റെ ജാമ്യവും റദ്ദാക്കി.
വിധി കേൾക്കാൻ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയിൽ എത്തിയിരുന്നു. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിത്താണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ജൂൺ 21 നാണ് കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഡിജിറ്റൽ തെളിവുകൾ കോർത്തിണക്കി സമർപ്പിക്കുകയെന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി പി രാജ്കുമാർ
പറഞ്ഞു. എടുത്ത തെളിവുകൾ ശാസ്ത്രീയമായി പ്രോസിക്യൂഷൻ കോടതിയിൽ അവതരിപ്പിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
സ്ത്രീധന പീഡനങ്ങൾക്കെതിരെ കേരള ഗവർണ്ണർ തുടങ്ങി വെച്ച ശക്തമായ നീക്കങ്ങൾക്ക് ശക്തി പകരുന്ന ശിക്ഷാ വിധിയാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടായ പ്രവർത്തനങ്ങളാണ് കുറ്റം തെളിയിക്കാൻ സഹായകമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
11 മാസവും രണ്ട് ദിവസവും പൂർത്തിയാകുമ്പോഴാണ് കോടതി വിധി പറയുന്നത്. നാല് മാസം നീണ്ട വിചാരണ നടപടികളാണ് നടന്നത്. 507 പേജുളള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 41 സാക്ഷികളെ വിസ്തരിച്ചു. 12 തൊണ്ടിമുതലുകളും 118 രേഖകളും പ്രോസിക്യൂഷൻ തെളിവായി ഹാജരാക്കി.
Comments