മുംബൈ: മഹാരാഷ്‌ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിന്റെ ഭാര്യയെയും മക്കളെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായില്ലെന്ന് ഇഡി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുംബൈയിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ചൊവ്വാഴ്ച രാവിലെ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു.
നവാബ് മാലിക്കിന്റെ ഭാര്യ മെഹ്ജാബിന് രണ്ട് തവണയും മകൻ ഫരാജ് മാലിക്കിന് അഞ്ച് തവണയും സമൻസ് അയച്ചു. എന്നാൽ അവരാരും തന്നെ ഇഡിക്ക് മുമ്പാകെ ഹാജരായില്ലെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി മാലിക്കിന് ദീർഘകാലമായി ബന്ധമുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഈ വർഷം ഫെബ്രുവരി 23-ന് ഇഡിയുടെ അറസ്റ്റിലായ എൻസിപി നേതാവ് നവാബ് മാലിക് (62) നിലവിൽ ജയിലിൽ കഴിയുകയാണ്. അധോലോക കുറ്റവാളിയും 1993-ലെ മുംബൈ സ്ഫോടനക്കേസ് മുഖ്യപ്രതിയുമായ ദാവൂദിനും സഹായികൾക്കുമെതിരെ എൻഐഎ സമർപ്പിച്ച എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ കേസ്. 1999-2005 കാലത്ത് ദാവൂദ് ഇബ്രാഹിമിന് കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടു നിന്നുവെന്ന കുറ്റമാണ് നവാബ് മാലിക്കിനെതിരെ ഇഡി ചുമത്തിയിരിക്കുന്നത്.
Comments