കൊച്ചി; ആക്രമിക്കപ്പെട്ട കേസിലെ നടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. രാവിലെ പത്ത് മണിയോടെ സെക്രട്ടേറിയറ്റിൽ വെച്ചാണ് കൂടിക്കാഴ്ച. തുടരന്വേഷണത്തിലെ ആശങ്ക നടി മുഖ്യമന്ത്രിയെ അറിയിക്കും. പരാതിയെ രാഷ്‌ട്രീയപരമായി സമീപിക്കുന്നതിനെതിരെയും പരാതിപ്പെടുമെന്നാണ് റിപ്പോർട്ട്. നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വാദങ്ങൾക്കിടെയാണ് കൂടിക്കാഴ്ച നടക്കുന്നത്.
സർക്കാരും ആരോപണ വിധേയനായ പ്രതി ദിലീപും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ദിലീപിന് ഉന്നത രാഷ്‌ട്രീയ നേതാക്കളുടെ സഹായം ലഭിക്കുന്നുവെന്നും ആരോപണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ വിവിധ സിപിഎം നേതാക്കളാണ് നടിയെ വാക്കുകൾകൊണ്ട് കൂട്ടത്തോടെ ആക്രമിച്ചത്. തുടർന്ന് സർക്കാർ അതിജീവിതയ്‌ക്കൊപ്പമാണെന്നും നീതി ഉറപ്പാക്കുമെന്നും അറിയിച്ച് മുഖ്യമന്ത്രി രംഗത്തെത്തി.
കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും നീതി ഉറപ്പാക്കാനുള്ള ഇടപെടൽ കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടാകണമെന്നും വ്യക്തമാക്കിയാണ് ആക്രമിക്കപ്പെട്ട നടി ഹർജി നൽകിയിരിക്കുന്നത്. അതേസമയം അന്വേഷണം നടക്കുന്നില്ലെന്ന നടിയുടെ ഭീതി അനാവശ്യമാണെന്ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചിരിക്കുകയാണ്.
അതിനിടെ സർക്കാർ അതിജീവിതയ്‌ക്കൊപ്പമാണെന്ന് ദേശാഭിമാനി മുഖപത്രം ചൂണ്ടിക്കാട്ടി. കേസിനെക്കുറിച്ച് വിവാദങ്ങൾ മുറുകുന്ന പശ്ചാത്തലത്തിലാണ് മുഖപ്രസംഗം. ഒരു ഘട്ടത്തിലും സർക്കാർ അതിജീവിതയെ കൈവിട്ടിട്ടില്ലെന്നും വിസ്മയക്കും ഉത്രയ്‌ക്കും ജിഷയ്‌ക്കും ഉറപ്പാക്കിയ നീതി നടിക്ക് കിട്ടുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Comments