ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ തിരിച്ചറിഞ്ഞിട്ടും പിടികുടാനാകാതെ പോലീസ്. അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ പോലീസിനെ ഭയന്ന് കുടുംബം ഒളിവിലാണ്. ഇവർക്കായി ഊർജ്ജിത അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്.
തോപ്പുംപടി സ്വദേശിയാണ് കുട്ടിയെന്ന് തിരിച്ചറിഞ്ഞതോടെ മാതാപിതാക്കളെ കസ്റ്റഡിയിൽ എടുക്കാൻ ആലപ്പുഴയിൽ നിന്നുള്ള പോലീസ് സംഘം വീട്ടിൽ എത്തിയിരുന്നു. എന്നാൽ വീട് അടച്ചിട്ട നിലയിൽ ആയിരുന്നു. ഫോണിൽ ഉൾപ്പെടെ ബന്ധപ്പെടാൻ ശ്രമിച്ചും ഫലം കണ്ടില്ല. കുടുംബം എവിടെയാണെന്ന് അറിയില്ലെന്നാണ് അയൽവാസികളും പറയുന്നത്. സംഭവം വിവാദമായതോടെ നിയമ നടപടി ഭയന്നാണ് കുടുംബം ഒളിവിൽ പോയതെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കൾക്കെതിരെ അറസ്റ്റുൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.
കുട്ടിയെ പോപ്പുലർഫ്രണ്ട് റാലിയ്ക്കെത്തിച്ചത് പിതാവാണെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. പോപ്പുലർഫ്രണ്ടിന്റെ സജീവ പ്രവർത്തകനാണ് ഇയാൾ. കുട്ടിയെ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായ പ്രതിഷേധ പ്രകടനങ്ങളിൽ ഉൾപ്പെടെ പിതാവ് പങ്കെടുപ്പിച്ചിട്ടുണ്ട്. കുട്ടിയ്ക്കും രക്ഷിതാക്കൾക്കുമായി ജില്ല കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
Comments