തൃക്കാക്കര: പിസി ജോർജ്ജ് നടത്തിയത് വർഗീയ വിഷം ചീറ്റുന്ന പരാമർശമാണെന്ന് മുഖ്യമന്ത്രി. തൃക്കാക്കരയിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പി.സി ജോർജ്ജ് വിഷയം മുഖ്യമന്ത്രി പരാമർശിച്ചത്.
വർഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തിയ ഒരാൾക്കെതിരെ നടപടി സ്വീകരിച്ചു. കേരളത്തിൽ മതനിരപേക്ഷത ഏറ്റവും ശക്തമായി ഉളള നാടാണ്. ആ മതനിരപേക്ഷതയെ തളർത്തുന്ന, വർഗീയതയ്‌ക്ക് വലിയ തോതിൽ വളംവെച്ചു കൊടുക്കുന്ന നിലപാടാണ് ഈ മാന്യന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒഡീഷയിലും കർണാടകയിലും ഉൾപ്പെടെ സംഘപരിവാർ ക്രൈസ്തവരെ ദ്രോഹിക്കുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പി.സി ജോർജ്ജ് വിഷയത്തിലേക്ക് മുഖ്യമന്ത്രി കടന്നത്. കേരളത്തിൽ വർഗീയ നിലപാട് സ്വീകരിച്ചാൽ ഈ സംസ്ഥാനങ്ങളിലേത് പോലെയാകില്ല. കടുത്ത നടപടിയുണ്ടാകും. വിടുവായൻമാരെ തൽക്കാലം പ്രകോപിപ്പിച്ച് ഒന്നിച്ച് കൂട്ടി അവരെക്കൊണ്ട് ചിലത് കാണിച്ചാൽ അത് ക്രൈസ്തവ മുഖമായി മാറില്ലെന്നും പിണറായി പറഞ്ഞു.
ആട്ടിൻതോലിട്ട ചെന്നായ വരുന്നത് സ്‌നേഹിക്കാനല്ല. ചെന്നായയ്‌ക്ക് വേണ്ടത് മാംസവും ചോരയുമാണ്. മതന്യൂനപക്ഷ വിഭാഗത്തെ ഭീഷണിപ്പെടുത്തിയോ പ്രകോപിപ്പിച്ചോ തങ്ങളുടെ ഉദ്ദേശ്യം നടത്തിയെടുക്കാമെന്ന് സംഘപരിവാർ തെറ്റിദ്ധരിക്കണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളെ കൊന്നൊടുക്കുമെന്ന തരത്തിൽ മുദ്രാവാക്യം വിളിച്ചതിനെക്കുറിച്ചോ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചോ മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. പി.സി ജോർജ്ജ് വിഷയത്തിൽ ക്രൈസ്തവ സഭകൾക്ക് ഉൾപ്പെടെ വലിയ അമർഷമാണുളളത്. ഈ സാഹചര്യത്തിലാണ് സംഘപരിവാറിനെതിരായ പിണറായി വിജയന്റെ വാക്കുകൾ.
Comments