അമൃത്സർ: ആം ആദ്മി നേതാവ് ഭഗവന്ത് മൻ മാർച്ച് 16-നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അതിന് രണ്ട് ദിവസം മുമ്പ് ലോക്സഭ എംപി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവെക്കുകയും ചെയ്തിരുന്നു. എന്നാൽ ലോക്സഭാ എംപിക്കായി ഡൽഹിയിൽ അനുവദിച്ച സർക്കാർ വസതിയിൽ ഇപ്പോഴും സ്ഥാനമൊഴിഞ്ഞ ഭഗവന്ത് മൻ അനധതുടരുകയാണെന്നാണ് റിപ്പോർട്ട്.
എംപി അല്ലാത്ത സാഹചര്യത്തിലും റെയ്സിന ഹില്ലിലെ നോർത്ത് അവന്യൂവിലുള്ള വസതി ഒഴിയാത്തതിനാൽ മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഇതിനായി ലോക്സഭാ സെക്രട്ടറിയേറ്റ് എസ്റ്റേറ്റ് ഓഫീസറിന് കേന്ദ്ര സർക്കാർ നിർദേശം നൽകി.
എംപിയായി 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ സംഗ്രൂർ മണ്ഡലത്തിൽ നിന്നാണ് ഭഗവന്ത് മൻ തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ 2022 മാർച്ചിൽ പഞ്ചാബ് മുഖ്യമന്ത്രിയാകാൻ അദ്ദേഹം സംഗ്രൂർ എംപി സ്ഥാനം രാജിവെച്ചു. അതിനാൽ എംപിയുടെ വസതിയിൽ പഞ്ചാബ് മുഖ്യമന്ത്രി അനധികൃതമായി തുടരുകയാണെന്ന് കണ്ടാണ് ഒഴിപ്പിക്കൽ നടപടിക്ക് നിർദേശം നൽകിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രതികരണമുണ്ടായിട്ടില്ല. ഭഗവന്ത് അനധികൃതമായി നിൽക്കുന്ന വസതി ഔദ്യോഗിക രേഖകൾ പ്രകാരം ആർഎൽപി പ്രസിഡന്റും രാജസ്ഥാനിൽ നിന്നുള്ള എംപിയുമായ ഹനുമാൻ ബേനിവാളിന് അർഹതപ്പെട്ടതാണ്.
Comments