ന്യൂഡൽഹി ; ജ്ഞാൻവാപി മസ്ജിദിൽ നടത്തിയ സർവ്വേയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിടാനൊരുങ്ങി വാരാണസി ജില്ലാ കോടതി. മെയ് 30 ന് കേസ് വീണ്ടും പരിഗണിച്ച ശേഷം വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. എന്നാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുന്നതിനെതിരെ മുസ്ലീം കമ്മിറ്റി രംഗത്തെത്തി. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിടുന്നത്.
അഞ്ച് സ്ത്രീകൾ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ജ്ഞാൻവാപി മസ്ജിദിൽ സർവ്വേ നടത്താൻ കോടതി ഉത്തരവിട്ടത്. സർവ്വേയിൽ മസ്ജിദിനുള്ളിൽ ശിവലിംഗം കണ്ടെത്തുകയുമുണ്ടായി. ഇത് കൂടാതെ ശിൽപ്പങ്ങളും സ്തൂപങ്ങളും താമരയുടെ ചിഹ്നവും ഇവിടെ കണ്ടെത്തിയിരുന്നു. സർവ്വേ റിപ്പോർട്ട് സീല് വെച്ച കവറിലാണ് കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ട് കോടതി പുറത്തുവിടുമെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
അതേസമയം സർവ്വേ റിപോർട്ട് പുറത്തുവിടരുതെന്ന് അപേക്ഷിച്ചുകൊണ്ട് മസ്ജിദ് കമ്മിറ്റി കോടതിയെ സമീപിച്ചിട്ടുണ്ട്. സർവ്വേ റിപ്പോർട്ട് പുറത്തുവന്നാൽ അത് പ്രവർത്തനത്തെ ബാധിക്കുമെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. കമ്മീഷൻ റിപ്പോർട്ടും ഫോട്ടോഗ്രാഫുകളും വീഡിയോകളും ബന്ധപ്പെട്ട കക്ഷികളുമായി മാത്രം പങ്കിടണമെന്നും റിപ്പോർട്ട് പരസ്യമാക്കരുതെന്നും തങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
Comments