അഹമ്മദാബാദ്: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ബാംഗളൂർ റോയൽ ചലഞ്ചേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്ത് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഐപിഎൽ ഫൈനൽ ടിക്കറ്റ് നേടി. 60 പന്തിൽ നിന്ന് 106 റൺസ് നേടിയ ജോസ് ബട്‌ലർ ആണ് രാജസ്ഥാന്റെ വിജയശിൽപി. ബട്‌ലർ തന്നെയാണ് പ്ലയർ ഓഫ് ദ മാച്ചും
2008 ലെ ഉദ്ഘാടന സീസണിൽ കന്നിക്കിരീടം സ്വന്തമാക്കിയ ശേഷം രാജസ്ഥാന്റെ ആദ്യ ഐപിഎൽ ഫൈനൽ ആണിത്. 11 പന്തുകൾ അവശേഷിക്കെയായിരുന്നു രാജസ്ഥാന്റെ വിജയം. ഓപ്പണറായിരുന്ന യശസ്വി ജയ്‌സാൾ 13 പന്തിൽ നിന്ന് 21 റൺസ് നേടി. പിന്നീട് ഇറങ്ങിയ സഞ്ജു 21 പന്തിൽ നിന്ന് 23 റൺസും നേടി. 8.86 റൺറേറ്റിലാണ് രാജസ്ഥാൻ വിജയം നേടിയത്.
തകർപ്പൻ ബാറ്റിംഗായിരുന്നു ബട്‌ലർ കാഴ്ചവെച്ചത്. പത്ത് ബൗണ്ടറികളും ആറ് സിക്‌സറുകളും ആ ബാറ്റിൽ നിന്ന് പിറന്നു. ടോസ് കൈവിട്ടാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ബാറ്റിംഗിന് ഇറങ്ങിയത്. രാജസ്ഥാൻ ബൗളർമാരായ പ്രസിദ്ധ് കൃഷ്ണയും ഒബെദ് മക്കോയിയും മൂന്ന് വിക്കറ്റുകൾ വീതമെടുത്ത് റോയൽ ചലഞ്ചേഴ്‌സിന്റെ വെല്ലുവിളിയുടെ മുനയൊടിച്ചു.
വിരാട് കൊഹ്ലി ഏഴ് റൺസിന് തന്നെ പുറത്തായി. രജത് പടിദാർ മാത്രമാണ് പിടിച്ചുനിന്നത്. 42 പന്തിൽ നിന്ന് പടിദാർ 58 റൺസെടുത്തു. ഡുപ്ലൈസി 27 പന്തിൽ നിന്ന് 25 റൺസും മാക്‌സ്വെൽ 13 പന്തിൽ നിന്ന് 24 റൺസുമെടുത്തു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് ബാംഗ്ലൂർ നേടിയത്.
Comments