തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ വീടിന് അലങ്കാരമാകാൻ വിശ്വരൂപ ശിൽപം. ലോക റെക്കോർഡ് ലക്ഷ്യമിട്ട് പണിത ശിൽപത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ശിൽപികൾ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ശിൽപം നടൻ മോഹൻലാലിന്റെ വീടിന്റെ അലങ്കാരമാകും.
വർഷങ്ങൾക്ക് മുമ്പ് ആറ് അടി ഉയരത്തിൽ തടിയിൽ പണിത വിശ്വരൂപം നടൻ മോഹൻ ലാൽ വാങ്ങിയിരുന്നു. തുടർന്ന് അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരമാണ് വലിയ ശിൽപം പണിതിരിക്കുന്നത്. അതിമനോഹരമായ വിശ്വരൂപ ശിൽപം ജൂൺ മാസം ആദ്യം മോഹൻലാലിന്റെ ചെന്നൈയിലെ വീട്ടിൽ എത്തിക്കുമെന്ന് ശിൽപികളായ നാഗപ്പനും സംഘവും അറിയിച്ചു.
12 അടി ഉയരത്തിൽ തടിയിൽ തയാറാക്കിയ ശിൽപമാണിത്. ഇതിന് ഒരു വശത്ത് 11 മുഖമുള്ള വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനുമാണുള്ളത്. ചുറ്റും ദശാവതാരവും കൊത്തിയെടുത്തിട്ടുണ്ട്. കോവളം ക്രാഫ്റ്റ് വില്ലേജിലാണ് ശിൽപം തയ്യാറാക്കിയത്. വെള്ളാറിലെ കലാഗ്രാമമാണ് ക്രാഫ്റ്റ് വില്ലേജ്.
മൂന്നര വർഷത്തെ കഠിനാധ്വാനത്തിന് ഒടുവിലാണ് ശിൽപത്തിന്റെ പണി പൂർത്തിയായിരിക്കുന്നത്. വെള്ളാർ നാഗപ്പനും മറ്റ് 8 ശിൽപികളുമടങ്ങിയ സംഘമാണ് സൃഷ്ടിക്ക് പിന്നിൽ. ശിൽപ പീഠത്തിൽ ഏകദേശം 400-ഓളം കഥാപാത്രങ്ങളുണ്ടെന്നാണ് നാഗപ്പൻ പറയുന്നത്. കാളിയമർദനവും കൃഷ്ണനും ഗോപികമാരും രൂപകൽപനയിൽ അടങ്ങിയിരിക്കുന്നു. വിശ്വരൂപത്തിന് താഴെ ഗീതോപദേശം, ചൂതാട്ടം, ശരശയ്യയിലെ ഭീഷ്മർ, പാഞ്ചാലി വസ്ത്രാക്ഷേപം തുടങ്ങിയവയെല്ലാം കൊത്തിയെടുത്തിട്ടുണ്ട്.
രാധാകൃഷ്ണൻ, രാമചന്ദ്രൻ, പീഠം വിജയൻ, സജി, ഭാഗ്യരാജ്, സോമൻ, ശിവാനന്ദൻ, കുമാർ എന്നിവരാണ് നാഗപ്പനെ കൂടാതെ വിശ്വരൂപത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റ് ശിൽപികൾ.
Comments