ചണ്ഡിഗഢ്: വെടിയേറ്റ് മരിച്ച പഞ്ചാബ് ഗായകനും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന സിദ്ധു മൂസെ വാലെയുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ മൂസെവാലെയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. കോൺഗ്രസ് പ്രവർത്തകരും മൂസെവാലെയുടെ ആരാധകരും അടക്കം വൻ ജനപ്രവാഹമാണ് വീട്ടിലേക്ക്.
ജനക്കൂട്ടം വർദ്ധിച്ചതോടെ പോലീസിന് മൂസെവാലെയുടെ കുടുംബവീട് പുറത്തുനിന്ന് പൂട്ടിയിടേണ്ട സ്ഥിതിയിലെത്തി. ബന്ധുക്കളെ മാത്രമാണ് ഉള്ളിലേക്ക് കടത്തിവിട്ടത്. മൻസയിലെ മൂസാ വില്ലേജിലെ പൈതൃക ഭൂമിയിൽ അന്ത്യകർമ്മങ്ങൾ നടത്തണമെന്നാണ് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ഉച്ചയ്‌ക്ക് ശേഷമാണ് സംസ്‌കാരം. പോസ്റ്റുമോർട്ടം നടത്താൻ കുടുംബാംഗങ്ങൾ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതം നൽകുകയായിരുന്നു. മാൻസയിലെ സിവിൽ ആശുപത്രിയിൽ അഞ്ചംഗ ഫോറൻസിക് ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം.
മൂസെവാലെയുടെ മരണം പഞ്ചാബിൽ ഇതിനോടകം രാഷ്‌ട്രീയ വിവാദമായി മാറിക്കഴിഞ്ഞു. ഗുണ്ടാസംഘങ്ങൾ തമ്മിലുളള പകയാണ് സംഭവത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. മൂസെവാലെയുടെ സുരക്ഷ പിൻവലിച്ചതിന് പിറ്റേന്നായിരുന്നു മരണമെന്നത് സർക്കാരിനെയും പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.
സംഭവം അന്വേഷിക്കാൻ പഞ്ചാബ് ഹരിയാന ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ ഉറപ്പ് നൽകിയിരുന്നു.















