കൊൽക്കത്ത; ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്തിന്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. കൊൽക്കത്ത ന്യൂ മാർക്കറ്റ് പോലീസാണ് കെകെയുടെ മരണത്തിൽ കേസെടുത്തത്. ഗായകന്റെ മുഖത്തും തലയിലും മുറിവുകൾ കണ്ടെത്തിയത് ദുരൂഹത ഉണ്ടാക്കുന്നുണ്ട്.
മൃതദേഹം ഇന്ന് കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യും. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ പരിധിയിൽ കൂടുതൽ ആളുകളെ കയറ്റിയതും ഗായകൻ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും ഗൗനിക്കാത്തിരുന്നതും വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. സംഭവത്തിൽ ശക്തമായ പ്രതിഷേധമുയർത്തിയിരിക്കുകയാണ് ബിജെപി. കെകെയുടെ മരണത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഗുരുദാസ് കോളേജ് ഫെസ്റ്റിലെ സംഗീതപരിപാടിയ്‌ക്ക് ശേഷം മടങ്ങിയ കെ കെ ശാരീരിക അസ്വസ്ഥതകൾ കാരണം ഹോട്ടലിലേക്ക് മടങ്ങുകയും അവിടെ വെച്ച് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്. ഹോട്ടൽ ജീവനക്കാരെയും സംഗീത പരിപാടിയുടെ സംഘാടകരെയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കൊൽക്കത്തയിലെ സംഗീതപരിപാടിയ്‌ക്കിടെ നിരവധി തവണ കെകെ അസ്വസ്ഥത പ്രകടപ്പിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. എസി ഓൺ ചെയ്യാനും വിയർക്കുന്നുവെന്നും കെകെ പരാതിപ്പെടുന്നതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വേദിയിലെ ചൂടിനെക്കുറിച്ചും വെളിച്ചത്തെക്കുറിച്ചും കെകെ പരിപാടിക്കിടെ സംഘാടകരോടു പരാതിപ്പെട്ടിരുന്നു.ഓഡിറ്റോറിയത്തിലെ ശീതീകരണ സംവിധാനം പ്രവർത്തിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്. പരിപാടിക്കിടെ കെകെ വിശ്രമത്തിനായി ഇടവേളയെടുത്തിരുന്നു. ഹോട്ടലിലേക്കു മടങ്ങുമ്പോൾ വാഹനത്തിലെ എസി ഓണാക്കിയപ്പോൾ തണുക്കുന്നുവെന്ന് പറഞ്ഞിരുന്നുന്നതായും വെളിപ്പെടുത്തലുകളുണ്ട്.















