ന്യൂഡൽഹി: മീഡിയാവണ്ണിന് ഏർപ്പെടുത്തിയ വിലക്കിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മീഡിയാവണ്ണിന് സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതീവ രഹസ്യമായ രേഖകളിലെ വിവരങ്ങൾ രാജ്യത്തിന്റെ സുരക്ഷാ താൽപര്യം മുൻനിർത്തി പുറത്തുവിടാനാകില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
നേരത്തെ ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹൈക്കോടതിയിൽ നൽകിയിരുന്നു. സുപ്രീംകോടതി ആവശ്യപ്പെടുകയാണെങ്കിൽ രേഖകൾ മുദ്രവെച്ച കവറിൽ ഹാജരാക്കാൻ തയ്യാറാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഇന്ത്യൻ എവിഡൻസ് ആക്ടിലെ 104-ാം വകുപ്പ് പ്രകാരം ഇത്തരം രഹസ്യരേഖകൾ പരസ്യപ്പെടുത്താൻ കഴിയില്ല. അവ രഹസ്യമായി തന്നെ നിലനിർത്താനുള്ള അധികാരം തങ്ങൾക്കുണ്ടെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
രേഖകൾ പുറത്തുവിടുകയാണെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അവ ആലോചിക്കാൻ കഴിയുന്നതിലും അപ്പുറമാകുമെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. മീഡിയാവണ്ണിന്റെ ഹർജി തള്ളണമെന്നും ഇടക്കാല ആശ്വാസം നൽകരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. ഒരു ചാനലിനെ സംബന്ധിച്ചിടത്തോളം സംപ്രേഷണത്തിന്റെ ലൈസൻസ് അവരുടെ അവകാശമല്ല. സുരക്ഷാ ക്ലിയറൻസിന് ആവശ്യമായ മാർഗനിർദേശങ്ങൾ കൃത്യമായ പാലിച്ചെങ്കിൽ മാത്രമേ ലൈസൻസ് നൽകുകയുള്ളൂവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
കേന്ദ്രസർക്കാരിന് വേണ്ടി വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിലെ ഡയറക്ടർ വൃന്ദ മനോഹർ ദേശായിയാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
Comments