തിരുവനന്തപുരം: വിദ്വേഷപ്രസംഗക്കേസിൽ പിസി ജോർജിനെ വിടാതെ പിന്തുടർന്ന് പോലീസ്. പിസിയ്‌ക്ക് വീണ്ടും നോട്ടീസ് നൽകാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കേണ്ടെന്ന് പോലീസ് തീരുമാനിച്ചു.
ഇത് സംബന്ധിച്ച് നിയമോപദേശം തേടിയതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കേണ്ടെന്ന് പോലീസ് തീരുമാനമെടുത്തത്. വീണ്ടും നോട്ടീസ് നൽകാനായിരുന്നു നിയമോപദേശം ലഭിച്ചിരുന്നത്. ഹൈക്കോടതിയെ സമീപിക്കുമ്പോൾ പിസിയുടെ തൃക്കാക്കരയിലെ പ്രചരണപരിപാടികൾക്ക് തടസ്സം സൃഷ്ടിക്കാനാണ് അന്നേദിവസം തന്നെ നോട്ടീസ് നൽകിയതെന്ന് പിസി ആരോപണം ഉന്നയിച്ചാൽ കോടതിയുടെ തീരുമാനം എന്താവുമെന്നും പോലീസിന് ആശങ്കയുണ്ടായിരുന്നു.
ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്നായിരുന്നു പോലീസ് ആദ്യം ആരോപിച്ചിരുന്നത്. ഞായറാഴ്ച ഹാജരാകാൻ ഫോർട്ട് പോലീസ് പിസിയ്‌ക്ക് നോട്ടീസ് നൽകിയിരുന്നു. തൃക്കാക്കരയിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാനുളള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നോട്ടീസ്. സർക്കാർ സമ്മർദ്ദത്തിൽ പ്രചാരണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പോലീസിനെ ഉപയോഗിക്കുകയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഒരു പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനാണെന്നും ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പാർട്ടിയുടെ നിലപാട് അണികളോട് പറയേണ്ടതുണ്ടെന്നുമായിരുന്നു പി.സി നൽകിയ വിശദീകരണം.
ഇതോടെ പോലീസ് ജോർജിന് വീണ്ടും നോട്ടീസ് നൽകി. എന്നാൽ എന്നാൽ തൃക്കാക്കരയിലേക്ക് താൻ പ്രചാരണത്തിനായി പോവുകയാണെന്നും കൊച്ചിയിൽ പോയി, ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്ക് എത്താനാവില്ലെന്നും പിസി ജോർജ് മറുപടി നൽകുകയായിരുന്നു. ആരോഗ്യപരിശോധനയ്‌ക്ക് വേണ്ടി ഡോക്ടറെ കാണാനുണ്ടെന്നും അതിനാൽ ഞായറാഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പോലീസ് ആവശ്യപ്പെടുന്ന മുറയ്‌ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാം എന്നുമായിരുന്നു പിസിയുടെ മറുപടി.
Comments