രാജ്യത്ത് തുടർച്ചയായി വിധ്വംസക പ്രവർത്തനം നടത്തുന്ന പോപ്പുലർ ഫ്രണ്ട് ഗൾഫ് രാജ്യങ്ങളിൽ നിന്ന് മാത്രമല്ല ചൈനയിൽ നിന്നും ധനസമാഹരണം നടത്തിയതായി കണ്ടെത്തി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യുമായി ബന്ധപ്പെട്ട പ്രധാന അന്വേഷണ ഏജൻസി കണ്ടെത്തിയ വിവരങ്ങൾ ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ചൈനയിൽ നിന്ന് ഒരു കോടിയിലധികം രൂപ പിഎഫ്‌ഐ സമാഹരിച്ചതായി ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കി.
പിഎഫ്‌ഐ ധനസമാഹരണത്തിനായി യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. ഹത്രാസ് കേസിലെ കളളപ്പണ വെളുപ്പിക്കൽ കേസ് അന്വേഷണത്തിനിടെയാണ് ചൈനയിൽ നിന്നുളള ധനസമാഹരണത്തിന്റെ വിവരം പുറത്തുവന്നത്.
പിഎഫ്‌ഐ അംഗവും ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ) ദേശീയ ജനറൽ സെക്രട്ടറിയുമായ കെ എ റൗഫ് ഷെരീഫിന്റൈ ബാങ്ക് അക്കൗണ്ടിലേക്കാണ് ഒരു കോടിയിലധികം രൂപ എത്തിയതായി വിശദാംശങ്ങൾ വ്യക്തമാക്കുന്നു. എം/എസ് റേസ് ഇന്റർനാഷണൽ എൽഎൽസി ഒമാനിലെ ജീവനക്കാരനായിരുന്നു റൗഫ്. ഒമാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈനീസ് നിയന്ത്രണത്തിലുള്ള കമ്പനിയാണിത്. ചൈനയും ഒമാനും തമ്മിലുള്ള ഫണ്ട് കൈമാറ്റം ഉൾപ്പെടുന്ന വ്യാപാര ബിസിനസ്സിലാണെന്ന് കമ്പനി അവകാശപ്പെടുന്നു.
2019ലും 2020ലും ഇയാൾ രണ്ടുതവണ ചൈന സന്ദർശിച്ചിരുന്നു. ബാംഗ്ലൂർ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പിഎഫ്‌ഐയുടെ രാഷ്‌ട്രീയ വിഭാഗമായ എസ്ഡിപിഐയുടെ പ്രവർത്തകനായ കലീം പാഷയും ചൈനീസ് നിയന്ത്രണത്തിലുള്ള ജംപ്മങ്കി പ്രമോഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 5 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. 15 പിഎഫ്‌ഐ, ആർഐഎഫ് ബാങ്ക് അക്കൗണ്ടുകളിലായി ഒരു കോടിയിലധികം രൂപ നിക്ഷേപിച്ചതായി അന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്തു.
2019 ഡിസംബർ 1 മുതൽ 2020 ജനുവരി 6 വരെ പിഎഫ്ഐയുടെയും റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്) എന്ന പേരിലുള്ള ഒരു സ്ഥാപനത്തിന്റെയും 15 ബാങ്ക് അക്കൗണ്ടുകളിലായി ഒരു കോടിയിലധികം രൂപ നിക്ഷേപിക്കപ്പെട്ടുവെന്നാണ് ആരോപണം. നിക്ഷേപകന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്നത് ഒഴിവാക്കാനായി നിക്ഷേപ തുക സാധാരണയായി 5000 രൂപയ്‌ക്കും 50,000 രൂപയ്‌ക്കും ഇടയിലാണ് സൂക്ഷിച്ചിരുന്നത്.
ഗവൺമെന്റ് ഏജൻസികളിലെ സ്രോതസ്സുകൾ അനുസരിച്ച്, ആർഐഎഫ്, പിഎഫ്‌ഐ എന്നിവയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള നിക്ഷേപങ്ങളുടെയും പിൻവലിക്കലുകളുടെയും സൂക്ഷ്മപരിശോധനയിൽ പണം പിൻവലിച്ച തീയതികളും പൗരത്വബില്ലിനെതിരായ പ്രകടനത്തിന്റെ തീയതികളും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് ആരോപണമുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിഎഫ്ഐയുടെയും ആർഐഎഫിന്റെയും കുറഞ്ഞത് 33 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) സെക്ഷൻ 5 പ്രകാരം 68,62,081 രൂപ താൽക്കാലികമായി അറ്റാച്ച് ചെയ്തിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കലിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവർ ജയിലിൽ കഴിയണമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. ഇഡിയുടെ മികച്ച പ്രവർത്തനത്തിന് അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളെയും വ്യക്തികളെയും സംഘടനകളെയും നിലയ്‌ക്ക് നിർത്തണം.
രാജ്യത്തെ സുരക്ഷിതമായി നിലനിർത്തുന്നതിനും കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ ശിക്ഷിക്കുന്നതിനും ഇവിടെ നിയമമുണ്ട്. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വെറുതെ വിടില്ല. അവരുടെ ശരിയായ സ്ഥാനം ജയിലുകളാണ്,’ ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
Comments