ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾക്ക് അന്ത്യം കുറിയ്‌ക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം പുരോഗമിക്കുന്നു. ജമ്മു കശ്മീർ ലഫ് ഗവർണർ മനോജ് സിൻഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് അടിയന്തിരമായി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ നോർത്ത് ബ്ലോക്കിലാണ് യോഗം. നിലവിൽ ജമ്മു കശ്മീരിലെ ഹിന്ദുക്കൾക്കും, വിവിധ ഭാഷാ തൊഴിലാളികൾക്കുമാണ് ഭീകരരുടെ ഭീഷണി നിലനിൽക്കുന്നത്. ഇവരുടെ സുരക്ഷ ശക്തമാക്കാനുള്ള നടപടികൾ ആകും യോഗം പ്രധാനമായും ചർച്ച ചെയ്യുക. ജമ്മു കശ്മീരിൽ നിന്നും ഭീകരരെ ഉന്മൂലനം ചെയ്യാൻ സ്വീകരിക്കേണ്ട നടപടികളും യോഗത്തിൽ ചർച്ചയാകും.
അടുത്തിടെയായി ജമ്മു കശ്മീരിൽ ഭീകരരുടെ ആക്രമണങ്ങൾ പതിവാകുകയാണ്. ഈ സാഹചര്യത്തിലാണ് അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നത്. ഇന്നലെ അദ്ദേഹം അജിത് ഡോവലുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഉന്നതതല യോഗത്തിൽ ഇന്നലെ നടന്ന യോഗത്തിലെ തീരുമാനങ്ങളും ചർച്ച ചെയ്യും.
Comments