ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂൺ 30നകം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നിർദേശം. കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. രാജ്യവ്യാപകമായി നടപ്പാക്കുന്ന ‘ക്ലീൻ ആൻഡ് ഗ്രീൻ’ ക്യാമ്പയിനിന്റെ ഭാഗമായാണ് നിർദേശം.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ക്ലീൻ ആൻഡ് ഗ്രീൻ ക്യാമ്പയിൻ നടത്തുന്നത്. നഗര മേഖലകളിൽ പ്ലാസ്റ്റിക് കൂടുതലായി തള്ളുന്ന ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി നടപടികൾ സ്വീകരിക്കണമെന്നും ക്യാമ്പയിനിൽ നിർദേശിക്കുന്നു. മിന്നൽ പരിശോധനകൾ നടത്തുക, പിഴ ചുമത്തുക തുടങ്ങിയ നടപടികൾ സ്വീകരിച്ച് പ്ലാസ്റ്റിക് നിരോധനം കർശനമാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം.
ഇതിനോടകം രാജ്യത്തെ 4,704 നഗര തദ്ദേശ സ്ഥാപനങ്ങളിൽ ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനത്തിനായി ഉത്തരവിട്ടിട്ടുണ്ട്. ശേഷിക്കുന്ന 2,100 തദ്ദേശ സ്ഥാപനങ്ങളിലാണ് ഇനി ഉത്തരവ് പ്രാബല്യത്തിൽ വരുത്താനുള്ളത്. ഇനിയും നടപ്പിലാക്കാത്ത തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തി ഉത്തരവ് പ്രാബല്യത്തിൽ വരുത്തുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും കേന്ദ്രം നിഷ്‌കർഷിക്കുന്നു.
Comments