ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഭീകരർ നടത്തുന്ന ആക്രമണങ്ങൾക്ക് നേരെ നടപടികളുമായി കേന്ദ്ര സർക്കാർ. ഭീഷണി നേരിടുന്ന കശ്മീരി പണ്ഡിറ്റുകളെ എട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് സ്ഥലം മാറ്റാനാണ് തീരുമാനം. ഈ എട്ട് സോണുകൾ താഴ്വരയിലെ എട്ട് ജില്ലകളുടെ ആസ്ഥാനമായിരിക്കും.
പണ്ഡിറ്റുകളുടെ സുരക്ഷ കണക്കിലെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേർത്ത യോഗത്തിലാണ് നിർണായക തീരുമാനം സ്വീകരിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, റോ മേധാവി, ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ, സിആർപിഎഫ്, ബിഎസ് എഫ്, കശ്മീർ പോലീസ് മേധാവികൾ, ഐബി ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
തുടർച്ചയായി കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ആക്രമണങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് ഇവർക്ക് പ്രത്യേക സുരക്ഷയൊരുക്കുന്നത്. 1990 കളിൽ പണ്ഡിറ്റുകളെ ഒഴിപ്പിക്കാൻ വേണ്ടി നടത്തിയ അതേ തന്ത്രങ്ങൾ പയറ്റാനാണ് പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ ശ്രമിക്കുന്നത്. എന്നാൽ ഇതിനെതിരെ ശക്തമായി പോരാടുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഭീകര പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തരവിട്ട അമിത് ഷാ കശ്മീരിലെ ജനങ്ങളും സുരക്ഷ ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments