ഗുവാഹത്തി: ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരെ 16 കേസുകൾ രജിസ്റ്റർ ചെയ്തതായി അസം പോലീസ്. പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടിനെതിരെ രണ്ട് കേസുകളും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ അൻസറുള്ള ബംഗ്ലാ ടീമുമായി (എബിടി) ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അസം പോലീസിന്റെ നടപടി.
രജിസ്റ്റർ ചെയ്ത കേസുകളിൽ 12 എണ്ണത്തിന്റെ കുറ്റപത്രം സമർപ്പിച്ചതായും ശേഷിക്കുന്ന കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എഡിജിപി ഹിരേൻ നാഥ് അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ 15ന് ബർപേത ജില്ലയിൽ രജസിറ്റർ ചെയ്ത കേസിൽ ചില എബിടി ഭീകരർ അറസ്റ്റിലായിരുന്നു. ഇവരിലൊരാളായിരുന്നു മാഖിബുൾ ഹുസൈൻ. തുടർന്നുള്ള ചോദ്യം ചെയ്യലിലും അന്വേഷണത്തിലും ഹുസൈൻ പോപ്പുലർഫ്രണ്ട് ജില്ലാപ്രസിഡന്റാണെന്ന് കണ്ടെത്തി.
ബിടിഎസിൽ ചേരുന്നതിന് മുമ്പ് ഹുസൈൻ പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനായിരുന്നു. പിന്നീട് ഭീകരസംഘടനയിൽ ചേരുന്നതിനായി പോപ്പുലർ ഫ്രണ്ടിൽ നിന്നും രാജിവെച്ചു. അൽ-ഖ്വായ്ദയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ബംഗ്ലാദേശിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനയാണ് എബിടിയെന്നും അസം പോലീസ് വ്യക്തമാക്കി.
അസമിലെ പത്ത് ജില്ലകളിൽ സജീവമാണ് പോപ്പുലർ ഫ്രണ്ട്. നിരവധി ഇസ്ലാമിക ഭീകരസംഘടനകളിൽ പല പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും ഉൾപ്പെടുന്നതായും പോലീസ് പറയുന്നു. അതിനാൽ പോപ്പുലർ ഫ്രണ്ടിന്റെ നീക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും അസം പോലീസ് അറിയിച്ചു.
Comments