കൊച്ചി: ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയായെടുത്ത ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. വിദ്യാർത്ഥിനിയുടെ മരണത്തിന് ശേഷം സംസ്ഥാനമൊട്ടാകെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായും 115 കിലോ പഴകിയ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഈ വിഷയത്തിൽ കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ സർക്കാരിനെ രൂക്ഷമായ ഭാഷയിൽ കോടതി വിമർശിച്ചിരുന്നു. കുട്ടിയുടെ മരണത്തിനുശേഷം നാല് ദിവസമായി നടത്തിയ പരിശോധനകൾ നേരത്തെ നടത്തിയിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും കോടതി കുറ്റപ്പെടുത്തി.
വർഷം മുഴുവൻ മിന്നൽ പരിശോധനകൾ നടത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണമായ കടയുടെ ലൈസൻസ് പുതുക്കി നൽകിയിരുന്നില്ലെന്നും പ്രവർത്തിക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നെന്നുമാണ് സർക്കാരിന്റെ വിശദീകരണം.
അതേസമയം ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായതിന് പിന്നിൽ ഷിഗെല്ല ബാക്ടീരിയയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ചെറുവത്തൂരിൽ ഭക്ഷ്യ സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ ഇ-കോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിദ്ധ്യവും കണ്ടെത്തി. തുടർന്ന് സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കുകയായിരുന്നു.
Comments